‘കൊല്ലുന്നതിന് മുമ്പ് സിദ്ധാര്‍ത്ഥിനെ മൃഗീയമായി തല്ലി’, എസ് എഫ് ഐക്കാരായ പ്രതികള്‍ സി പി എം സുരക്ഷയില്‍

Kerala

കല്പറ്റ: പൂക്കോട് വെറ്ററിനറി കോളെജിലെ സിദ്ധാര്‍ത്ഥിന് മരിക്കുന്നതിന് മുമ്പ് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ പീഡനം. ഈ കേസിലെ എസ് എഫ് ഐക്കാരായ പ്രതികളെല്ലാം സി പി എമ്മിന്റെ സംരക്ഷണയില്‍ സുരക്ഷിതരായി കഴിയുകയാണെന്ന് കുടുംബം ആരോപിക്കുന്നു. അതേസമയം ഇന്നലെ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്നും കുടുംബം പറയുന്നു. കേസില്‍ നീതി തേടി മാതാപിതാക്കള്‍ സമരത്തിന് ഒരുങ്ങുകയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിന് ഇറങ്ങുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മുഴുവന്‍ പ്രതികളെയും പിടികൂടാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് പോകുന്നതെന്നാണ് കുടുംബം പറയുന്നത്.

അതേസമയം പൊലീസ് ഒളിവിലാണെന്ന് പറയുന്ന പ്രതികള്‍ കോളേജിന്റെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ സജീവമെന്ന് തെളിവുകള്‍ നിരത്തി കുടുംബം ആരോപിക്കുന്നു.

സിദ്ധാര്‍ത്ഥിന്റെ അമ്മാവനും കോളജിലെ മറ്റൊരു വിദ്യാര്‍ത്ഥിയുമായി നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വന്നു. വളരെ മൃഗീയമായാണ് സിദ്ധാര്‍ത്ഥിനെ മര്‍ദിച്ചതെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. മര്‍ദിച്ചവരുടെ പേരുകളും ഇതില്‍ പറയുന്നു. എസ് എഫ് ഐ പൂക്കോട് വെറ്റിനറി യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, എക്സിക്യൂട്ടീവ് അംഗമായ അക്ഷയ് എന്നിവരുടെ പേരുകള്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.

കോളെജ് ഹോസ്റ്റലില്‍ എല്ലാവരും കാണ്‍കെ മൃഗീയമായി പട്ടിയെ തല്ലുന്നത് പോലെയാണ് സിദ്ധാര്‍ത്ഥിനെ തല്ലിയതെന്നും വരുന്നവനും പോകുന്നവനുമൊക്കെ ബെല്‍റ്റുകൊണ്ടും വയറു കൊണ്ടുമെല്ലാം തല്ലിയെന്നുമാണ് ശബ്ദരേഖയില്‍ പറയുന്നത്. തല്ലിയ ആളുകളുടെ പേര് അറിയാമെന്നും ശബ്ദരേഖയില്‍ പറയുന്നു. കാശിനാഥന്‍ 19 ബാച്ച്, സിഞ്ചോ 20 ബാച്ച്, അരുണ്‍ കേളോത്ത് 19 ബാച്ച്, ആസിഫ് ഖാന്‍ 20 ബാച്ച്, മല്‍ ഇഹ്‌സാന്‍ 20 ബാച്ച്, അഖില്‍ പി എച്ച് ഡി ചെയ്യുന്നു എന്നാണ് ശബ്ദ രേഖയിലുള്ളത്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ ആറുപേരെ കൂടി കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇരുപതിലധികം പ്രതികളുണ്ട്. ഐപിസി 306, 323, 324, 341, 342 വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞ് വയ്ക്കുക, ആത്മഹത്യാ പ്രേരണ, റാഗിംഗ്, സംഘം ചേര്‍ന്ന് മര്‍ദനം എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.