ഭാര്യയുടെ വിയോഗം താങ്ങാനാവുന്നില്ല, ഭാര്യ മാതാവിനെ കൊലപ്പെടുത്തി മരുമകന്‍ ജീവനൊടുക്കി

Thiruvananthapuram

തിരുവനന്തപുരം: ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ഭാര്യമാതാവിനെ കൊലപ്പെടുത്തി മരുമകന്‍ ജീവനൊടുക്കി. കോവളത്ത് വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ശ്രീഭവനില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍ (50) ആണ് വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ഭാര്യാമാതാവ് സി ശ്യാമള (76)യെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. സാബുലാലിന്റെ മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

സാബുലാലിന്റെ ഭാര്യ റീന അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ജൂണ്‍ മൂന്നിന് മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് അസ്വസ്ഥനായി കഴിഞ്ഞിരുന്ന സാബുലാല്‍ ഭാര്യയുടെ അമ്മയെ കിടപ്പുമുറിയില്‍ വച്ച് പ്ലാസ്റ്റിക്ക് കയറുപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ജീവനൊടുക്കുകയായികുന്നു.

ഭാര്യയുടെ ചിത്രവും ഓര്‍മ കുറിപ്പും സമൂഹ മാധ്യമത്തില്‍ പങ്കുവച്ചതിന് പിന്നാലെയാണ് മരണം. പുലര്‍ച്ചെ നാലു മണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സ്ആപ്പില്‍ അയച്ചിരുന്നു. അതില്‍ ഭാര്യയുടെ വേര്‍പാട് താങ്ങാനാകുന്നില്ലെന്ന് സാബു ലാല്‍ എഴുതിയിരുന്നു. ബന്ധു രാവിലെ ഏഴോടായാണ് സന്ദേശം കാണുന്നത്. ഇത് കണ്ട് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് ബന്ധു സാബുലാലിന്റെ വീട്ടിലെ ജോലിക്കാരിയോട് പെട്ടെന്ന് അയാളുടെ വീട്ടിലെത്തണമെന്ന് വിളിച്ചറിയിച്ചു. ഇവരെത്തിയ സമയം വീടിന്റെ വാതിലുകള്‍ കുറ്റിയിടാതെ ചാരിയിട്ടിരുന്ന നിലയിലായിരുന്നു. അകത്ത് കയറിപ്പോളാണ് താഴത്തെ മുറിയില്‍ കഴുത്തില്‍ കയറുമുറുക്കി മരിച്ച നിലയില്‍ ശ്യാമളയുടെ മൃതദേഹവും മുകളിലത്തെ മുറിയില്‍ സാബുലാല്‍ ജീവനൊടുക്കിയതായും കണ്ടത്.

ജോലിക്കാരി പുറത്തെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് വഞ്ചിയൂരിലുളള ഇവരുടെ ബന്ധുവിനെയും തുടര്‍ന്ന് കോവളം പൊലീസിലും വിവരമറിയിക്കുകയായിരുന്നു.