കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പ് ചർച്ചയായതോളം കേരളത്തിൽ മറ്റൊരു തെരഞ്ഞെടുപ്പും ചർച്ചയായിട്ടുണ്ടാവില്ല. രാഷ്ട്രീയപാർട്ടികൾ തമ്മിലുള്ള മത്സരം എന്നതിലുപരി കേരളത്തിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് വർഗീയതയ്ക്കെതിരെയുള്ള മതേതരത്വത്തിന്റെ പോരാട്ടം എന്ന നിലയിലാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രസക്തമാകുന്നത്. മതനിരപേക്ഷ പക്ഷത്തിൻ്റെ പ്രതീക്ഷയാണ് യു.ഡി.എഫിന്റെ ഈ രാഷ്ട്രീയ വിജയം. പക്ഷേ ഒരിക്കലും ആവർത്തിക്കാനോ അനുവർത്തിക്കാനോ പാടില്ലാത്ത ഒട്ടനവധി ഹീനതകൾക്ക് കൂടി പാലക്കാട് ഉപതിരഞ്ഞെടുപ്പ് സാക്ഷിയായി എന്ന് പറയാതിരിക്കാനാവില്ല. ഓരോ പാർട്ടികളും തങ്ങളുടെ രാഷ്ട്രീയ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ തന്ത്രങ്ങൾ കൊണ്ടാവണം എതിരാളികളെ നേരിടേണ്ടത്. വ്യക്തിഹത്യകളും വ്യാജാരോപണങ്ങളും പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി നേരിട്ട വ്യക്തിഹത്യകൾ ജനം അംഗീകരിക്കുന്നില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന് ലഭിച്ച റെക്കോർഡ് ഭൂരിപക്ഷം.

വർഗീയ ശക്തികളെ എതിർക്കുന്നവർ എന്ന് പറയുന്നവർ പോലും സ്വീകരിച്ച അത്യന്തം അപകടകരമായ ഭിന്നിപ്പിക്കൽ നിലപാട് സെക്കുലർ ഫാബ്രികിന് ഉണ്ടാക്കുന്ന ഡാമേജ് അറിയാതെയല്ല. മറിച്ച് കൃത്യമായ മത ദ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടം കൊതിച്ചുള്ള എടുത്തു ചാട്ടമാണ്. മുസ്ലിം മാനേജ്മെന്റുകൾ നടത്തുന്ന പത്രങ്ങളിൽ മാത്രം വർഗീയ ഉള്ളടക്കമുള്ള പരസ്യങ്ങൾ നൽകി യതിൻ്റെ പിന്നിലെ സൃഗാല ബുദ്ധി ആർക്കാണറിയാത്തത്. മതം നോക്കി പരസ്യം നൽകിയവർക്കും പണം നോക്കി പരസ്യം സ്വീകരിച്ചവർക്കും മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ തെരഞ്ഞെടുപ്പ് വിജയം. വർഗീയതയുടെയും ധ്രുവീകരണത്തിന്റെയും ഇടയിൽ ഉൾക്കൊള്ളലിന്റെയും സഹിഷ്ണുതയുടെയും രാഷ്ട്രീയം ഉറക്കെ പറഞ്ഞാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. അതിനാൽ തന്നെ അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ലെന്നും ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി അഭിപ്രായപ്പെട്ടു.