ഭാര്യയുടെ പീഡനം, യുവാവ് ജീവനൊടുക്കി

Crime

മുംബൈ: ഭാര്യയുടെ പീഡനം സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി. മുംബയിൽ സോഫ്ട്‌വെയർ കമ്പനിയായ ടിസിഎസിൽ ജോലിചെയ്തിരുന്ന മാനവ് ശർമ(25) യാണ് ജീവനൊടുക്കിയത്. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യയ്ക്കുള്ള കാരണവും വ്യക്തമാക്കുന്ന ഏഴുമിനിട്ടോളം ദൈർഘ്യമുള്ള വീഡിയോ പോസ്റ്റുചെയ്തശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്.

ഈ വീഡിയോയിൽ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതോടൊപ്പം പുരുഷന്മാരുടെ പോരാട്ടങ്ങളെക്കുറിച്ച് അവബോധമുണ്ടാവണമെന്ന അപേക്ഷ പൊതുസമൂഹത്തിനും നല്കുന്നുണ്ട്. ‘ദയവായി ആരെങ്കിലും പുരുഷന്മാരെക്കുറിച്ച് സംസാരിക്കണം. അവർ വളരെ ഏകാന്തത അനുഭവിക്കുന്നുണ്ട്’ എന്നാണ് മാനവ് വീഡിയോ സന്ദേശത്തിൽ പറയുന്നത്. മാനവ് കുറച്ചുനാളുകളായി മുംബയിലാണ് ജോലിനോക്കുന്നത്. ഭാര്യ നികിതയും ഇയാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞവർഷം ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. കുറച്ചുനാൾ പ്രശ്നമില്ലാതെ പോയെങ്കിലും തുടർന്ന് പ്രശ്നങ്ങൾ തുടങ്ങി. തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചായിരുന്നു ഭാര്യ പ്രശ്നമുണ്ടാക്കിയിരുന്നതെന്നാണ് മാനവിന്റെ ബന്ധുക്കൾ ആരോപിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി ഇല്ലാത്ത പ്രശ്നങ്ങൾ കുത്തിപ്പൊക്കി മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

ഇക്കഴിഞ്ഞ 23ന് മാനവും ഭാര്യയും മുംബയിൽ നിന്ന് മടങ്ങിയെത്തി. നികിത ആവശ്യപ്പെട്ടതുപ്രകാരം അവളെ വീട്ടിൽകൊണ്ടുവിട്ടു. ഈ സമയം നികിതയുടെ ബന്ധുക്കൾ മാനവിനെ ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേന്നാണ് മാനവ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം വീട്ടുകാരുടെ പരാതിയെത്തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.