പൊലീസുകാരന്‍ ഗുണ്ടയുടെ വെടിയേറ്റ് മരിച്ചു, മൃതദേഹത്തിനരികില്‍ പൊട്ടിക്കരഞ്ഞ് നവവധു

Crime

ലക്‌നൗ: ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത മാസം വിവാഹം നടക്കാനിരിക്കെയാണ് സച്ചിന്റെ മരണം. സച്ചിന്റെ ചിതയ്ക്കരികിലിരുന്ന് കരയുന്ന കോമളിന്റെ ദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുന്നവരെയും കണ്ണീരിലാഴ്ത്തുന്നതാണ്. വധകേസില്‍ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ അശോക് യാദവ് എന്നയാളുടെ വെടിയേറ്റാണ് സച്ചിന് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം കനൗജില്‍ നടന്ന ഏറ്റുമുട്ടലില്‍ സച്ചിന്റെ തുടയില്‍ വെടിയേല്‍ക്കുകയായിരുന്നു.

അശോക് യാദവിനെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട നാലംഗ പൊലീസ് സംഘത്തിലൊരാളായിരുന്നു സച്ചിന്‍. ഇരുപതോളം കേസുകളില്‍ പിടികിട്ടാപുള്ളിയായ യാദവിനെ അയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇയാള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം 16 പൊലീസുകാരാണ് ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 1500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ കാലയളവില്‍ പൊലീസും ക്രിമിനലുകളുമായി 11,808 ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്.