ഇ എം എസ് ഹാളിന്‍റെയും വൈവിദ്ധ്യമാര്‍ന്ന ഇതരപദ്ധതികളുടെയും ഉദ്ഘാടനം 28ന് കാര്യവട്ടം കാമ്പസില്‍

Thiruvananthapuram

തിരുവനന്തപുരം: മികവിലും വളര്‍ച്ചയിലും രാജ്യത്തെ പ്രധാന സര്‍വ്വകലാശാലകളുടെ നിരയിലേക്ക് മാതൃസര്‍വ്വകലാശാല മാറുകയാണ്. NAAC അക്രെഡിറ്റേഷനില്‍ A++, NIRF റാങ്കിങ്ങില്‍ സംസ്ഥാനത്ത്ഒന്നാം സ്ഥാനവുണ്ട്. ഗ്രേഡിങ്ങും റാങ്കിങ്ങും ഉയര്‍ന്നതാകുമ്പോഴും സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ മികവിനെ ഏറ്റവും കുറഞ്ഞ ചെലവില്‍ പരിരക്ഷിച്ചു വളര്‍ത്തുന്ന പ്രതിജ്ഞാബദ്ധത ഈ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയുടെ സാമൂഹ്യനീതിയുടെ അന്തസത്തയെയാണ് അടയാളം ചെയ്യുന്നത്. ഹൈറ്റ്‌സ് 2023 എന്ന റിസര്‍ച്ചേര്‍സ് ഫെസ്റ്റ് സര്‍വ്വകലാശാലയുടെ പഠന ഗവേഷണ പ്രവര്‍ത്തനങ്ങളുടെ മഹാ പ്രദര്‍ശനമായിരുന്നു. അടിസ്ഥാന സൗകര്യവികസനത്തിലും അക്കാദമിക് മികവിലും പൊതുസര്‍വ്വകലാശാല എന്ന നിലയില്‍ പുതിയ ചുവടുവയ്പ്പുകളാണ് കേരളസര്‍വ്വകലാശാല നടത്തിക്കൊണ്ടിരിക്കുന്നത്.

സര്‍വ്വകലാശാലയെ ഗ്ലോബല്‍ റാങ്കിങ്ങില്‍ എത്തിക്കുകയെന്ന മഹാദൗത്യമാണ് മുന്നിലുള്ളത്. അതിനായി കേരളസര്‍ക്കാര്‍ നല്‍കിവരുന്ന സഹായസഹകരണങ്ങള്‍ വളരെ വലുതാണ്. മാതൃകാപരമായ ഒട്ടേറെ അക്കാദമിക പദ്ധതികളും ഭൗതികവികസനവും സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. പൂര്‍ത്തിയാക്കിയ ഒട്ടേറെ പദ്ധതികളും പുതുതായി ആരംഭിക്കാന്‍ തയ്യാറായിട്ടുള്ള പദ്ധതികളും ഉദ്ഘാടനം ചെയ്യുകയാണ്. ഇതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 2023 ജൂണ്‍ 28ന് വൈകിട്ട് മൂന്ന് മണിക്ക് കാര്യവട്ടം ക്യാമ്പസ്സില്‍ എത്തുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എ, അഡ്വ. വി ജോയി എം എല്‍ എ എന്നിവര്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം പൂര്‍ത്തിയായ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും മറ്റുള്ളവയുടെ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും.

അഡ്വ. കെ എച്ച് ബാബുജാന്‍, (സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍) സ്വാഗതം പറയുന്ന യോഗത്തില്‍ പ്രൊഫ.(ഡോ.) മോഹനന്‍ കുന്നുമ്മല്‍ (വൈസ് ചാന്‍സലര്‍) അദ്ധ്യക്ഷത വഹിക്കും. ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഇ എം എസ് ഹാള്‍, ട്രാന്‍സ ലേഷണല്‍ റിസര്‍ച്ച് ആന്റ് ഇന്നൊവേഷന്‍ സെന്റര്‍ (TRIC-KU), ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസര്‍ച്ച്, എ.ആര്‍.രാജരാജവര്‍മ്മ ട്രാന്‍സിലേഷന്‍ സ്റ്റഡി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഫിസിക്‌സ് പഠനവകുപ്പിന്റെ മൈക്രോവേവ് മെറ്റീരിയല്‍ ലബോറട്ടറി കെട്ടിട ഉദ്ഘാടനം, അയ്യപ്പപ്പണിക്കര്‍ സ്മാരക ഫോറിന്‍ ലാംഗ്വേജസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം എന്നിവ ഡോ.ആര്‍.ബിന്ദു (ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി) നിര്‍വഹിക്കും. സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ & ഇന്‍ഫര്‍മേഷന്‍ സയന്‍സിന്റെ ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം, പുതുതായി തുടങ്ങുന്ന സെന്റര്‍ ഫോര്‍ അക്കാദമിക് ആന്‍ഡ് പ്രൊഫഷണല്‍ ട്രെയിനിങ് (C-APT) സെന്റര്‍ എന്നിവയുടെ ഉദ്ഘാടനം വി.ശിവന്‍കുട്ടി (പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി) നിര്‍വഹിക്കും.

ഹരിതശോഭയോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സുഗതകുമാരി സ്മൃതിവനത്തിന്റെ ഉദ്ഘാടനവും ശ്രീനാരായണ സാഹിത്യത്തിന്റെ വിവരണാത്മക ഗ്രന്ഥസൂചിയുടെ പ്രകാശനവും സജി ചെറിയാന്‍ (സാംസ്‌കാരിക വകുപ്പ് മന്ത്രി) നിര്‍വഹിക്കും. സെന്‍ട്രല്‍ ലബോറട്ടറിയായ ക്ലിഫിന്റെ മൂന്നാം നിലയുടെ ഉദ്ഘാടനം ചിറ്റയംഗോപകുമാര്‍ (ഡെപ്യൂട്ടി സ്പീക്കര്‍) നിര്‍വഹിക്കും. ജീവനക്കാര്‍ക്കായി പുതുതായി നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റ് കടകംപള്ളി സുരേന്ദ്രന്‍ എം എല്‍ എയും അധ്യാപകര്‍ക്കായി പുതുതായി നിര്‍മ്മിച്ച അപ്പാര്‍ട്ടുമെന്റ് അഡ്വ. വി ജോയി എം എല്‍ എയും ഉദ്ഘാടനം ചെയ്യും.

അതിഥികള്‍ക്ക് ഡോ. എസ് നസീബ് (സിന്‍ഡിക്കേറ്റ് അക്കാദമിക്ക് റിസര്‍ച്ച് കമ്മിറ്റി കണ്‍വീനര്‍) ഉപഹാരം സമര്‍പ്പിക്കും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ബി പി മുരളി, അഡ്വ എ അജികുമാര്‍, അഡ്വ. ബി ബാലചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, എം എസ് അരുണ്‍കുമാര്‍ എം എല്‍ എ, പ്രൊഫ. കെ ജി ഗോപ്ചന്ദ്രന്‍, രഞ്ചു സുരേഷ്, ജയരാജ് ജെ, അരുണ്‍കുമാര്‍ ആര്‍, പി രാജേന്ദ്രകുമാര്‍, ഡോ. കെ ബി മനോജ്, ഡോ. കെ ലളിത, ബിജുകുമാര്‍ ജി., സന്ദീപ് ലാല്‍ എസ്., ഡോ. പി.എം.രാധാമണി (ക്യാമ്പസ് ഡയറക്ടര്‍), നവീന്‍ പി.എം (ചെയര്‍മാന്‍, റിസര്‍ച്ചേഴ്സ് യൂണിയന്‍), കുമാരി തേജസ്വിനി എം.സി. (ചെയര്‍പേഴ്‌സണ്‍, ഡിപ്പാര്‍ട്‌മെന്റ്‌സ് യൂണിയന്‍) എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്ത് ആശംസകള്‍ അറിയിക്കും. രജിസ്ട്രാര്‍ പ്രൊഫ.(ഡോ.) കെ. എസ്. അനില്‍ കുമാര്‍ നന്ദി പറയും.