പ്രശസ്ത സിനിമാ നാടക നടന്‍ സി വി ദേവ് അന്തരിച്ചു

Kerala

നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: പ്രശസ്ത സിനിമാ നാടക നടന്‍ സി വി ദേവ് (സി വാസുദേവന്‍83) അന്തരിച്ചു. വടകര ചെമ്മരത്തൂര്‍ സ്വദേശിയാണ്. കോഴിക്കോട് പുതിയങ്ങാടിയില്‍ എടക്കാടായിരുന്നു താമസം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. സദയം, ഈ പുഴയും കടന്ന്, മനസ്സിനക്കരെ, ഉള്ളം, ഞാന്‍, ഉറുമ്പുകള്‍ ഉറങ്ങാറില്ല, സുഖമായിരിക്കട്ടെ, മിഴി രണ്ടിലും, ചന്ദ്രോത്സവം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാള്‍ ആണ് ആദ്യ സിനിമ. സദാനന്ദന്‍ കല്ലായി സംവിധാനം ചെയ്ത വിളക്കിന്റെ വെളിച്ചത്തില്‍ എന്ന നാടകത്തിലൂടെ പത്തൊമ്പതാം വയസിലാണ് അരങ്ങിലെത്തിയത്. വേഷങ്ങള്‍ എന്ന നാടകത്തിലെ ഈശ്വരന്‍കുട്ടി എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ചു. തയ്യില്‍ ജോലിക്കൊപ്പം തന്നെ നാടകാഭിനയത്തിനും സമയം കണ്ടെത്തി. പ്രളയം എന്ന നാടകത്തിലെ ബാപ്പുട്ടിയെന്ന കഥാപാത്രവും ശ്രദ്ധേയമായി. കെ ടി മുഹമ്മദിന്റെ സ്ഥിതി മുതല്‍ എം ടി വാസുദേവന്‍ നായര്‍ എഴുതി സംവിധാനം ചെയ്ത ഗോപുരനടയില്‍ എന്ന നാടകം വരെ എട്ടുവര്‍ഷത്തോളം കോഴിക്കോട് സംഗമം തിയേറ്റേഴ്‌സിലെ പ്രധാന നടനായിരുന്നു. വിക്രമന്‍ നായരുടെ ഗുരു, അമ്പലക്കാള, ബൊമ്മക്കൊലു, അഗ്രഹാരം തുടങ്ങി നിരവധി നാടകങ്ങളില്‍ വേഷമിട്ടു. കോഴിക്കോട് ചിരന്തന, വടകര വരദ, കലിംഗ തിയേറ്റേഴ്‌സ്, സപ്തസ്വര തുടങ്ങിയ സമിതികളിലും സഹകരിച്ചു.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരയിലെ കള്ളുഷാപ്പിലെ പതിവുകാരന്‍, രവീന്ദ്രന്‍ സംവിധാനം ചെയ്ത ഒരേ തൂവല്‍ പക്ഷികളിലെ ബീഡി തെറുപ്പുകാരന്‍, ജയരാജിന്റെ മകള്‍ക്ക് എന്ന ചിത്രത്തിലെ ജയില്‍പുള്ളി, സന്ദേശത്തിലെ ആര്‍ഡിപിക്കാരന്‍, ഇംഗ്ലീഷ് മീഡിയത്തിലെ വത്സന്‍ മാഷ്, ഉറുമ്പുകള്‍ ഉറങ്ങാറില്ലെയിലെ ഗോപിയേട്ടന്‍, പൊന്തന്‍മാടയിലെ പോസ്റ്റ്മാന്‍, ചന്ദ്രോത്സവത്തിലെ പാലിശ്ശേരി, മിഴി രണ്ടിലും എന്ന ചിത്രത്തിലെ കാര്യസ്ഥന്‍ തുടങ്ങിയവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. പാണന്‍ പാടാത്ത പാട്ട് എന്ന നാടകം സംവിധാനം ചെയ്തു. കൂടാതെ നൂറോളം അമേച്വര്‍ നാടകങ്ങലും സംവിധാനം ചെയ്തു. ഭാര്യ: ജാനകി. മക്കള്‍: സുകന്യ, സുകാവ്യ, സുകാത്മജന്‍. മരുമക്കള്‍, മോഹന്‍ദാസ്, സുരേഷ് കാക്കൂര്‍, വിജീഷ.