വീണ്ടും ട്രെയിനില്‍ തീയിടാന്‍ ശ്രമം; പ്രതി ഉത്തരേന്ത്യക്കാരനായ മാനസിക രോഗിയെന്ന്

Kerala

കോഴിക്കോട്: വീണ്ടും തീവണ്ടിക്ക് തീയിടാന്‍ ശ്രമം. കണ്ണൂര്‍ എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസില്‍ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. ഇയാളെ യാത്രക്കാര്‍ പിടികൂടി ആര്‍ പി എഫിന് കൈമാറിയിട്ടുണ്ട്. എന്നാല്‍ പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണ് ഇതിനോടകം പുറത്തുവരുന്ന വിവരം.

മഹാരാഷ്ട്ര സ്വദേശി സച്ചിന്‍ പ്രമോദ് ബക്കാന്‍ (20) ആണ് പിടിയിലായത്. റെയില്‍വേ പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുന്നില്ല. സ്‌റ്റേഷനിലെത്തിയ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയടക്കം സ്‌റ്റേഷനു പുറത്തേക്ക് നിര്‍ത്തുകയായിരുന്നു.

ഇത്തവണയും തീവണ്ടിക്ക് തീയിടാന്‍ ശ്രമിച്ചത് ഉത്തരേന്ത്യയില്‍ നിന്നുള്ളയാളാണ്. ഇതിന് മുമ്പ് കണ്ണൂരിലും അതിന് മുമ്പ് എലത്തൂരിലും തീവണ്ടിക്ക് തീയിട്ടിരുന്നു. കണ്ണൂരില്‍ ഒരു ബോഗി കത്തി നശിച്ചിരുന്നു. ഇതിലെ പ്രതിയെ പിടികൂടിയെങ്കിലും പിന്നീട് ഇയാള്‍ക്ക് മാനസിക രോഗമുണ്ടെന്ന നിലപാടായിരുന്നു കണ്ടത്. ഇതുതന്നെയാണ് ഇന്ന് നടന്ന തീ വെക്കല്‍ ശ്രമത്തിനിടെ പിടികൂടിയ പ്രതിയുടെ കാര്യത്തിലും പുറത്തുവരുന്ന വിവരം. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. നേരത്തെ എലത്തൂരിലും കണ്ണൂരിലും തീവണ്ടിക്ക് തീയിട്ടവരും ഉത്തരേന്ത്യയില്‍ നിന്നുള്ളവരാണ്.