ജപ്പാന്‍ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പ്: സെമിനാര്‍ വേദിയിലേക്ക് പരാതി പ്രവാഹം

Kerala

കോഴിക്കോട്: ജപ്പാനിലേക്കുള്ള റിക്രൂട്ട്‌മെന്റ് അവസരങ്ങളെക്കുറിച്ച് ജാപ്പനീസ് വിദ്യാഭ്യാസ വിദഗ്ധരുടെ നേതൃത്വത്തില്‍ നടന്ന സെമിനാറിലേക്കു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരാതികളുമായെത്തിയത് നിരവധി പേര്‍. ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിന് ഇരയായവരാണ് പ്രശ്‌നപരിഹാര സാധ്യത തേടി നടക്കാവ് ഈസ്റ്റ് അവന്യുവില്‍ ജെ.എല്‍.എ സംഘടിപ്പിച്ച സെമിനാര്‍ വേദിയിലെത്തിയത്. അതേസമയം, വിഷയത്തില്‍ ഇടപെടുന്നതിന് തങ്ങള്‍ക്കു പരിമിതികളുണ്ടെന്നും ജപ്പാനിലേക്കുള്ള റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടാകാതെ നോക്കണമെന്നുമായിരുന്നു ജപ്പാന്‍കാരുടെ ഉപദേശം.

ജപ്പാന്‍ റിക്രൂട്ട്‌മെന്റിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഞെട്ടലുളവാക്കുന്നതാണെന്നു സെമിനാറില്‍ പങ്കെടുത്ത വിദ്യാഭ്യാസ വിദഗ്ധന്‍ യമനക ടെസ്സായി പറഞ്ഞു. ജപ്പാനിലെ വിദഗ്ധ തൊഴില്‍ (എസ്എസ്ഡബ്ല്യു) മേഖലയിലെ 12 വിഭാഗങ്ങളിലേക്കാണു ജോലി സാധ്യതയുള്ളതെന്നും ഇതിലേക്കായി കടുപ്പമേറിയ നിരവധി കടമ്പകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശോധന കൂടാതെ ജാപ്പനീസ് ഭാഷയില്‍ അഞ്ചുഘട്ട പരീക്ഷ പാസാകേണ്ടതുണ്ട്. കൂടാതെ, ജപ്പാന്‍ കമ്പനികള്‍ ജാപ്പനീസ് ഭാഷയില്‍ നടത്തുന്ന അഭിമുഖവും നേരിടണം. എന്നാല്‍, ഇതൊന്നും ഉദ്യോഗാര്‍ഥികളെ അറിയിക്കാതെയാണു പല ഏജന്‍സികളും പണം വാങ്ങുന്നതെന്നു ടെസ്സായി പറഞ്ഞു.

ജപ്പാനില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമുള്ള സാധ്യതകളെക്കുറിച്ച് ഫ്യൂച്ചിഗാമി ഹിരോതക, യാസു തത്സുഹിതോ എന്നിവര്‍ വിശദീകരിച്ചു. ജാപ്പനീസ് ലാംഗ്വേജ് അക്കാദമി ഡയറക്ടര്‍ സുബിന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലപ്പുറം ജില്ലയില്‍നിന്നു മാത്രം 20 ലേറെ തട്ടിപ്പിനിരയായ ഉദ്യോഗാര്‍ഥികള്‍ സെമിനാര്‍ വേദിയിലെത്തി. രാവിലെ 11 ന് ആരംഭിച്ച സെമിനാര്‍ ഉച്ചക്ക് 2 ന് സമാപിച്ചു.