മണിപ്പൂര്‍ കൂട്ട ബലാത്സംഗം രാജ്യത്തിനപമാനം: പി കെ ഫിറോസ്

Kerala

കോഴിക്കോട്: സംഘര്‍ഷം കെട്ടടങ്ങിയിട്ടില്ലാത്ത മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍ പെട്ട രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ആള്‍ക്കൂട്ടത്തിന് നടുവിലൂടെ നടത്തിച്ച് കൊണ്ടു പോയ സംഭവം രാജ്യത്തിനാകെ അപമാനമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുള്‍പ്പെടെയുള്ളവരുടെ മുന്നിലൂടെയാണ് യുവതികളെ കൊണ്ടുപോയത്. മാസങ്ങളായി എരിഞ്ഞ് കൊണ്ടിരിക്കുന്ന മണിപ്പൂരില്‍ കടുത്ത ഭരണകൂട ഭീകരതയാണ് നടമാടുന്നത്. കേട്ടു കേള്‍വിയില്ലാത്ത ഈ ക്രൂരതക്ക് മുന്നില്‍ ഭരണകൂടം തികഞ്ഞ മൗനം പാലിക്കുന്നു. നാല് പോലീസുകാര്‍ സംഭവം നടക്കുമ്പോള്‍ കാറിലുണ്ടായിരുന്നെന്നും അവര്‍ ഒന്നും ചെയ്യാതെ അക്രമികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയായിരുന്നെന്നും അക്രമത്തിനിരകളായ സ്ത്രീകള്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീ സുരക്ഷിതത്വത്തിന് ശബ്ദിക്കുന്ന പ്രധാനമന്ത്രി കലാപം തുടങ്ങി 80 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പ്രതികരിച്ചത്. മണിപ്പൂരിലെ പുതിയ സംഭവങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കുകയും കുറ്റക്കാര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ഫിറോസ് കൂട്ടിച്ചേര്‍ത്തു.