ഏകസിവില്‍കോഡ് എന്ന ധ്രുവീകരണ അജണ്ടയെ തകര്‍ക്കാന്‍ ‘ഇന്ത്യ’യ്ക്ക് കഴിയും: കെ എന്‍ എം മര്‍ക്കസ്സുദഅവ

Kerala

കോഴിക്കോട്: ഏകസിവില്‍കോഡ് എന്ന ധ്രുവീകരണ അജണ്ടയെ തകര്‍ക്കാന്‍ ഇന്ത്യ എന്ന ആശയത്തിന് കഴിയുമെന്ന് കെ എന്‍ എം മര്‍ക്കസ്സുദഅവ. മുസ്‌ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ഈ അഭിപ്രായം മുന്നോട്ടുവെച്ചത്. കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി, സെക്രട്ടറി അബ്ദുലത്തീഫ് കരിമ്പുലാക്കല്‍ എന്നിവരാണ് സംഘടനയെ പ്രതിനിധീകരിച്ച് സെമിനാറില്‍ പങ്കെടുത്തത്.

ഏകസിവില്‍ കോഡ് ചരിത്രപരമായ പൈതൃകത്തെ തകര്‍ത്തെറിയുന്ന ധ്രുവീകരണ അജണ്ട മാത്രമാണ്. മുഗള്‍ രാജാക്കന്മാരുടെ കാലത്ത് ഇതര മത പുരോഹിതന്മാര്‍ക്കും സാമൂതിരിയെ പോലുള്ള ഹൈന്ദവ രാജാക്കന്മാരുടെ കാലത്ത് മുസ്‌ലിം പണ്ഡിതന്മാര്‍ക്കും ഖാദിമാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കി വൈവിധ്യങ്ങളെ മാറോട് ചേര്‍ത്തുപിടിച്ച ചരിത്രമാണുള്ളത്.

വൈവിധ്യങ്ങളില്‍ ഏകത്വമെന്ന നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകത്തെ തകര്‍ത്തെറിയാനുള്ള ഏകസിവില്‍ കോഡ് എന്ന ധ്രുവീകരണ അജണ്ടയെ തകര്‍ക്കാന്‍ നമ്മുടെ മുമ്പിലുള്ള ആയുധമാണ് ‘INDIA’ എന്ന ആശയം. അതിനെ ഒന്നിച്ചു ശക്തിപ്പെടുത്തിയാല്‍ 2024ല്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യാമെന്ന് സി പി ഉമര്‍ സുല്ലമിയും അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കലും അഭിപ്രായപ്പെട്ടു.