ലോക ആദിവാസി ദിനം; എസ് ഡി പി ഐ സൗഹൃദ സംഗമം നടത്തി

Wayanad

തരുവണ: ആദിവാസികളുടെ സുരക്ഷയും ഉന്നമനവും ഉയര്‍ത്തിക്കാണിച്ച് നിര്‍മ്മിച്ചെടുക്കുന്ന നിയമങ്ങള്‍ ഭരണകൂടങ്ങള്‍ഗോത്ര സംസ്‌കാരങ്ങള്‍ തകര്‍ക്കുന്നതിനും അവരെ അടിച്ചമര്‍ത്തുന്നതിനുമുള്ള ഉപാധിയാക്കി മാറ്റുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈ:പ്രസിഡന്റ് പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ആരോപിച്ചു.അന്തസ്സാര്‍ന്ന ആദിവാസി ജീവിതത്തിനായ് യത്‌നിക്കാം എന്ന സന്ദേശമുയര്‍ത്തി എസ്.ഡി.പി.ഐ ജില്ലാ കമ്മറ്റി തരുവണയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപ ആദിവാസി പദ്ധതികളുടെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്നുണ്ട്. അഴിമതിയും കെടുകാര്യസ്ഥതയും മൂലം വിദ്യാഭ്യാസം, പാര്‍പ്പിടം, കുടിവെള്ളം തുടങ്ങി അടിസ്ഥാന സൗകര്യവികസനം പോലുമെത്താത്ത ദയനീയവും പരിതാപകരവുമായ സ്ഥിതിയിലാണ് ഇന്നും ആദിവാസി കോളനികളുള്ളത്. അനിയന്ത്രിതമായ ലഹരി ഉപയോഗവും വരേണ്യവര്‍ഗ്ഗ ചൂഷണവും മൂലം വംശീയ ഉന്മൂലന ഭീഷണി നേരിടുകയാണ് ആദിവാസി സമൂഹം. അവകാശ സംരക്ഷണത്തിനു വേണ്ടിയുള്ള ആദിവാസി മുന്നേറ്റങ്ങളെ മാവോനെക്‌സല്‍ ആരോപണമുയര്‍ത്തി അടിച്ചമര്‍ത്തുകയാണ് ഭരണവര്‍ഗ്ഗം. 1996ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പെസ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും ഇന്‍ഷുറന്‍സ് പരിരക്ഷ, അവിവാഹിത അമ്മമാരുടെ പുനരധിവാസം പദ്ധതികള്‍ ഉടന്‍ നടപ്പിലാക്കണമെന്നും അദ്ദേഹം സര്‍ക്കാറിനോടാവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് അഡ്വ: കെ.എ അയ്യൂബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണന്‍ എരഞ്ഞിക്കല്‍, പി.ജമീല സംസ്ഥാന സമിതിയംഗം ടി.നാസര്‍, ആദിവാസി സാമൂഹ്യ പ്രവര്‍ത്തക എം.ഗൗരി, എസ്.ഡി.റ്റി.യു സംസ്ഥാന സമിതിയംഗം എ.യൂസുഫ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജന:സെക്രട്ടറി എന്‍.ഹംസ സ്വാഗതവും നൗഫല്‍ പഞ്ചാരക്കൊല്ലി നന്ദിയും പറഞ്ഞു.