ചലച്ചിത്ര മേളയ്ക്ക് നിറം പകരാന്‍ റോക്ക് ബാന്‍ഡും ഗസല്‍ സന്ധ്യയും

Cinema Kerala

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് നിറം പകരാന്‍ ഇത്തവണ ടാഗോര്‍ തിയേറ്ററിലും നിശാഗന്ധിയിലും സംഗീത പ്രതിഭകള്‍ അണിനിരക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. സിത്താര്‍ മാന്ത്രികന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജി, തമിഴ് പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍, ഗസല്‍ സംഗീതജ്ഞ നിമിഷ സലിം തുടങ്ങിയവരുടെ സംഗീത സന്ധ്യകളാണ് നടക്കുക.

ഡിസംബര്‍ ഒന്‍പതിന് വൈകുന്നേരം നാലരയ്ക്ക് നിശാഗന്ധിയില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങി നോടനുബന്ധിച്ച് സിത്താര്‍ വിദഗ്ധന്‍ പുര്‍ഭയാന്‍ ചാറ്റര്‍ജിയുടെ സിത്താര്‍ സന്ധ്യ അരങ്ങേറും. മേളയുടെ രണ്ടാംദിനത്തില്‍ നാടന്‍പാട്ട് കലാകാരന്‍ അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന സോള്‍ ഓഫ് ഫോക്കിന്റെ സംഗീതവിരുന്നുണ്ടാകും.

ഞായറാഴ്ച തമിഴ് മോജോ റോക്ക് ബാന്‍ഡ് ‘ജാനു’,12ന് താമരശ്ശേരി ചുരം ബാന്‍ഡ്, 13ന് ഗസല്‍ ഗായിക നിമിഷ സലിമിന്റെ ഗസല്‍ സന്ധ്യ എന്നിവ അരങ്ങേറും.14ന് ചുമടുതാങ്ങി ബാന്‍ഡാണ് ടാഗോര്‍ തിയേറ്ററില്‍ സംഗീത വിരുന്നൊരുക്കുന്നത്. 15 ന് തമിഴ് ഗാനങ്ങളുള്‍പ്പെടുത്തി ഗായകന്‍ പ്രദീപ് കുമാറിന്റെ ഗാനസന്ധ്യയും കിഷോര്‍ കുമാറിനും ലത മങ്കേഷ്‌ക്കറിനും സ്മരണാഞ്ജലി അര്‍പ്പിച്ചുകൊണ്ട് അരുണ്‍ സുകുമാറും നിത്യാ മാമ്മനും നയിക്കുന്ന ‘റിമംബറിംഗ് കിഷോര്‍ ദാ & ലതാ ജി’ യും നടക്കും.

മേളയില്‍ 60 ലധികം ചിത്രങ്ങളുടെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനം

സ്വീഡിഷ് സംവിധായകന്‍ താരിഖ് സലെയുടെ ബോയ് ഫ്രം ഹെവന്‍ ,അമാന്‍ സച്ചിദേവിന്റെ ഓപ്പിയം ,ഫ്രഞ്ച് ചിത്രമായ ബോത്ത് സൈഡ്‌സ് ഓഫ് ദി ബ്ലേഡ് ,കൊറിയന്‍ ചിത്രമായ ബ്രോക്കര്‍ തുടങ്ങി 60 ലധികം ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യ പ്രദര്‍ശനത്തിന് രാജ്യാന്തര ചലച്ചിത്ര മേള വേദിയാകും.

ഇന്ത്യയുടെ ഓസ്‌ക്കാര്‍ പ്രതീക്ഷയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ ,ബംഗാളി ചിത്രമായ നിഹാരിക, പഞ്ചാബി ചിത്രം ജെഗ്ഗി ,ഹിന്ദി ചിത്രം സ്‌റ്റോറി ടെല്ലര്‍ തുടങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളുടേയും രാജ്യത്തെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്. ജര്‍മ്മന്‍ സംവിധായകനായ എഫ്.ഡബ്‌ള്യു മുര്‍ണൗവിന്റെ അഞ്ചു ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ബ്രസീല്‍ ചിത്രം കോര്‍ഡിയലി യുവേഴ്‌സ് ,വിയറ്റ്‌നാം ചിത്രം മെമ്മറിലാന്‍ഡ് ,ഇസ്രായേല്‍ സംവിധായകനായ ഇദാന്‍ ഹഗ്വേലിന്റെ കണ്‍സേണ്‍ഡ് സിറ്റിസണ്‍ തുടങ്ങി അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ഒന്‍പത് ചിത്രങ്ങള്‍ ,ഇന്ത്യന്‍ സിനിമ ഇന്ന് വിഭാഗത്തിലെ അഞ്ചു ചിത്രങ്ങള്‍ എന്നിവയും രാജ്യത്ത് ആദ്യമായാണ് പ്രദര്‍ശിപ്പിക്കുന്നത് . ബ്രാം സ്‌റ്റോക്കറുടെ ഡ്രാക്കുള എന്ന നോവലിനെ ആസ്പദമാക്കി എഫ്.ഡബ്‌ള്യു മുര്‍ണൗ ഒരുക്കിയ നൊസ്‌ഫെറാതു ഉള്‍പ്പെടെ, അദ്ദേഹത്തിന്റെ അഞ്ചു നിശബ്ദ ചിത്രങ്ങളും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കാനില്‍ വെന്നിക്കൊടി പാറിച്ച ഇറാനിയന്‍ ചിത്രം ലൈലാസ് ബ്രദേര്‍സും ഇന്ത്യന്‍ പ്രീമിയറായാണ് പ്രദര്‍ശിപ്പിക്കുന്നത്.

ഓസ്ട്രിയയുടെ ഓസ്‌കാര്‍ പ്രതീക്ഷ കോര്‍സാജ് രാജ്യാന്തര മേളയില്‍

ഓസ്ട്രിയയുടെ ഓസ്‌കാര്‍ നോമിനേഷന്‍ ചിത്രം കോര്‍സാജ് രാജ്യാന്തര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.ജനങ്ങള്‍ക്കിടയില്‍ പ്രതിച്ഛായ നിലനിര്‍ത്തുവാന്‍ പരിശ്രമിക്കുന്ന ചക്രവര്‍ത്തിനിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം .മേരി ക്ര്യൂറ്റ്‌സറാണ് ചിത്രത്തിന്റെ സംവിധായിക.

ഫാഷന്‍ ട്രെന്‍ഡുകളുടെ പേരില്‍ പ്രസിദ്ധയായ എലിസബത്ത് എന്ന രാജ്ഞി മധ്യവയസ്സില്‍ ഫാഷന്‍ നിലനിറുത്താന്‍ നടത്തുന്ന പരിശ്രമങ്ങളിലൂടെയാണ് ചിത്രം വികസിക്കുന്നത് . പ്രതിച്ഛായ ഉപേക്ഷിച്ച് പാരമ്പര്യം സംരക്ഷിക്കുവാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന രാജ്ഞിയായി ചിത്രത്തില്‍ അഭിനയിച്ച വിക്കി ക്രീപ്‌സിന് കാനില്‍ മികച്ച അഭിനയത്തിനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഡിസംബര്‍ 10 ന് ഉച്ചയ്ക്ക് 2.30ന് അജന്ത തിയേറ്ററിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.

Leave a Reply

Your email address will not be published. Required fields are marked *