വിമാനക്കൊള്ള: പ്രവാസി സംഘടന സുപ്രിം കോടതിയിലേക്ക്

Gulf News GCC

ദുബൈ: വിമാനക്കൊള്ളയ്‌ക്കെതിരേ അവസാനം കോടതിയിലേക്ക്. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന നിരക്കുകള്‍ക്കെതിരേയാണ് പ്രവാസി സംഘടന പരമോന്നത കോടതിയെ സമീപിച്ചത്. ഗള്‍ഫ് യാത്രാ നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് കേരള പ്രവാസി അസോസിയേഷനാണ്. വിമാന കമ്പനികളെ നിയന്ത്രിക്കാന്‍ വിമാന യാത്രാ നിരക്കിന് പരിധി നിശ്ചയിക്കണമെന്നാണ് ആവശ്യം. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്പനികള്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ വ്യോമയാന നിയമത്തിലെ ചട്ടം 135 നെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും യാത്ര ചെയ്യാനുള്ള പൗരന്റെ അവകാശത്തിന് മേലുള്ള ലംഘനമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഗള്‍ഫ് യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് കേരളാ പ്രവാസി അസോസിയേഷന്‍ വ്യക്തമാക്കി.

താരിഫ് നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വ്യക്തതയുമില്ലാത്തതാണ് നിലവിലെ നിയമം. താരിഫ് തീരുമാനിക്കുന്നതില്‍ എയര്‍ലൈനിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നതാണ് ഇത്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസങ്ങളിലാണ് നിരക്ക് ഏറ്റവും കൂടുതല്‍ ഉയരാറുള്ളത്. ഉത്സവ സീസണിലും നിരക്ക് കുത്തനെ ഉയര്‍ത്താറുണ്ട്.

വിമാന കമ്പനികളുടെ നടപടിക്കെതിരെ കേരള പ്രവാസി അസോസിയേഷന്‍ ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇതില്‍ ഇടപെട്ടിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടലുകളുണ്ടാവാതിരുന്ന സാഹചര്യത്തിലാണ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. അസോസിയേഷന് വേണ്ടി ചെയര്‍മാന്‍ രാജേന്ദ്രന്‍ വെള്ളപാലത്തും, പ്രസിഡന്റ് അശ്വനി നമ്പാറമ്പത്തുമാണ് ഹരജിക്കാര്‍.അഭിഭാഷകരായ ശ്യംമോഹന്‍,കുര്യാക്കോസ് വര്‍ഗീസ് എന്നിവരാണ് ഹരജി ഫയല്‍ ചെയ്തത്.