സ്‌കൂള്‍ വിട്ട് ബസ് കാത്തിരുന്ന ഒന്‍പതുകാരിയെ പീഡിപ്പിച്ച കേസില്‍ ഏഴുവര്‍ഷം കഠിന തടവും പിഴയും

Crime

കോഴിക്കോട്: മാനാഞ്ചിറക്ക് സമീപം സ്‌കൂള്‍ വിട്ട് ബസ് കാത്തിരുന്ന ഒമ്പതു വയസ്സുള്ള വിദ്യാര്‍ഥിനിയെ പിതാവിന്റയടുത്തെത്തിക്കാമെന്ന് തെറ്റിധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ഏഴ് കൊല്ലം കഠിന തടവും 1,30,000 രൂപ പിഴയും.

ചേവായൂര്‍ മണക്കാട്ട് പൊയിലില്‍ മുരളിധരനാണ് (51) കോഴിക്കോട് അതിവേഗ കോടതി (പോക്‌സോ) പ്രത്യേക ജഡ്ജ് രാജീവ് ജയരാജ് ശിക്ഷ വിധിച്ചത്. പിഴ സംഖ്യയില്‍ ഒരു ലക്ഷം രൂപ കുട്ടിക്ക് നല്‍കണമെന്നും ഇതിന് ലീഗല്‍ സര്‍വീസസ് അതോറിറ്റി മുന്‍കയെടുക്കണ മെന്നും വിധിയിലുണ്ട്.

2020 ജനുവരിയില്‍ കസബ സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. മാനാഞ്ചിറ നിന്ന് കൂടെ കൂട്ടി ശ്രീകണ്‌ഠേശ്വര ക്ഷേത്ര പരിസരത്തുവച്ച് പീഡിപ്പിച്ചതായാണ് കേസ്. ലൈംഗികാക്രമണത്തിന് രണ്ട് വകുപ്പിലായി ഏഴ് വര്‍ഷവും മൂന്ന് വര്‍ഷവും കഠിന തടവ് അനുഭവിക്കണം. യഥാക്രമം 50,000 രൂപയും 30,000 രൂപയും പിഴയുമുണ്ട്. കുട്ടിയെ തട്ടികൊണ്ട് പോയതിന് ഏഴ് നായ് കഠിന തടവും 50,000 രൂപയും പിഴയും വേറെയും വിധിച്ചു. എന്നാല്‍ ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് ഉത്തരവില്‍ പറയുന്നു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍.എന്‍ രഞ്ജിത് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.