കോളേജ് വിദ്യാര്‍ത്ഥി അമ്മയെയും സഹോദരനെയും കഴുത്തറുത്ത് കൊന്നു

Crime

ചെന്നൈ: കോളേജ് വിദ്യാര്‍ത്ഥി അമ്മയെയും ഇളയ സഹോദരനെയും കഴുത്തറുത്ത് കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി എസ് സി വിദ്യാര്‍ത്ഥിയായ നിതേഷാണ് (20) അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരന്‍ സഞ്ജയ് (15) എന്നിവരെ രാത്രി ഉറങ്ങിക്കിടക്കവെ കഴുത്തറുത്ത് കൊന്നത്. പഠനത്തില്‍ മോശമായതിന് നിരന്തരം ശകാരിച്ചതിന്റെ പേരില്‍ ആണ് വിദ്യാര്‍ത്ഥി അരും കൊല നടത്തിയത്.

മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. അമ്മയോടായിരുന്നു പകയെങ്കിലും അമ്മ മരിക്കുന്നതോടെ സഹോദരന്‍ ഒറ്റപ്പെട്ടുപോകും എന്ന ആശങ്കയുള്ളതിനാലാണ് രണ്ടുപേരെയും കൊലപ്പെടുത്തിയതെന്നാണ് നിതേഷ് പൊലീസിന് നല്‍കിയ മൊഴി.

ഇവരുടെ പിതാവ് മുരുകന്‍ വിദേശത്താണ്. വ്യാഴാഴ്ചയാണ് നിതേഷ് കൊലപാതകം നടത്തിയത്. ശേഷം വീടുവിട്ടുപോയി. അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിയുടെ മൊബൈലിലേക്ക് സംഭവത്തെക്കുറിച്ച് സന്ദേശം അയക്കുകയായിരുന്നു. വീടിന് സമീപം താക്കോല്‍ ഉണ്ടെന്നും വേഗം അവിടെപ്പോയി നോക്കണമെന്നുമായിരുന്നു സന്ദേശം.

ഒരു ദിവസം വൈകിയാണ് മഹാലക്ഷ്മി ഈ മെസേജ് കണ്ടത്. തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ പോയി നോക്കിയപ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ നിതേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്തു.