കോഴിക്കോട്: കഥാപ്രാസംഗികയും മാപ്പിളപാട്ട് ഗായികയുമായ റംലബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപടിയിലെ വസതിയില്‍ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 10ന് കോഴിക്കോട് പാറോപടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ആലപ്പുഴയിലെ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസുഫ് യമാന കോഴിക്കോട് ഫറോക്കിലെ മറിയം ബീവി ദമ്പതികളുടെ ഇളയ മകളായി 1946 നവമ്പര്‍ മൂന്നിനാണ് റംല ബീഗത്തിന്റെ ജനനം. ഏഴാം വയസ്സില്‍ അമ്മാവന്റെ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടി അരങ്ങിലെത്തിയ അവര്‍ മാപ്പിള പാട്ടുകള്‍ക്ക് പുറമെ കഥാപ്രാസംഗിക എന്ന നിലയില്‍ പേരെടുത്തു. 23 ഇസ്്‌ലാമിക കഥകള്‍ക്ക് പുറമെ ശാകുന്തളം, ഓടയില്‍ നിന്ന്, നിളിനി എന്നീ കഥകളുടെ കഥാപ്രസംഗവും ജനലക്ഷങ്ങളെ സ്വാധീനിച്ചു.
എം.എ റസാഖ് എഴുതിയ ജമീലയിലൂടെയാണ് കഥാ പ്രസംഗ രംഗത്ത് തുടക്കമിട്ടത്. മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ ഹുസുനുല്‍ ജമാല്‍ ജനകീയമായി. കേരളത്തില്‍ അങ്ങോളമിങ്ങോളം നൂറുക്കണക്കിന് വേദികളിലും ഗള്‍ഫ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചു. ചില കോണുകളില്‍ നിന്നും എതിര്‍പ്പുണ്ടായെങ്കിലും ബാഫഖി തങ്ങളും സി.എച്ച് മുഹമ്മദ് കോയയുമെല്ലാം മുസ്്‌ലിംലീഗ് വേദികളില്‍ പാടിച്ചാണ് അവരെ പ്രോത്സാഹിപ്പിച്ചത്.
1992ല്‍ വി.എം കുട്ടിയുടെ ട്രൂപ്പില്‍ ചേര്‍ന്നതോടെയാണ് ഗാനമേള രംഗത്തെ നിറ സാനിധ്യമായത്. കെ.ജെ.യേശുദാസ്, വി.എം കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ, അസീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ തുടങ്ങിയ പഴയ തലമുറക്കൊപ്പം മാത്രമല്ല, കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും റംല ബീഗം ഹിറ്റായി. രണ്ടായിരത്തിന് ശേഷം മലബാറായിരുന്നു തട്ടകം.
ആസാദ് മ്യൂസിക് ക്ലബ്ബിലെ തബലിസ്റ്റായിരുന്ന കെ.എ അബ്ദുല്‍ സലാമാണ്് ഭര്‍ത്താവ്. 1985 ല്‍ ഭര്‍ത്താവ് അന്തരിച്ചതോടെ മൂന്നു വര്‍ഷം കഥാപ്രസംഗ രംഗത്തു നിന്നു വിട്ടു നിന്ന അവര്‍ തൊണ്ണൂറുകളോടെ പഴയതിലേറെ തിരക്കിലലിഞ്ഞ് പാടി. കേരള സംഗീത നാടക അക്കാദമി, ഫോക് ലോര്‍ അക്കാദമി, മാപ്പിള കലാ അക്കാദമി, കെ.എം.സി.സി അവാര്‍ഡുകള്‍ തേടിയെത്തി. റസിയാബി ഏകമകളാണ്.