ഹൈക്കോടതി ജീവനക്കാരനായ ജ്യേഷ്ഠന്‍ അനുജനെ വെടിവെച്ച് കൊന്നു

Crime

കൊച്ചി: ആലുവയില്‍ ജ്യേഷ്ഠന്‍ അനുജനെ വെടിവെച്ച് കൊന്നു. ആലുവ എടയപ്പുറം തൈപ്പറമ്പില്‍ വീട്ടില്‍ പോള്‍സന്‍(48) ആണ് സഹോദരന്റെ വെടിയേറ്റ് മരിച്ചത്. സഹോദരനും ഹൈക്കോടതി ജീവനക്കാരനുമായ തോമസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ബൈക്ക് അടിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തോമസ് എയര്‍ഗണ്‍ ഉപയോഗിച്ചാണ് പോള്‍സണെ വെടിവെച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ബൈക്ക് പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സന്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതില്‍ തോമസ് പൊലീസില്‍ പരാതി നല്കിയിരുന്നു. ഇതേചൊല്ലി ഉണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് എയര്‍ഗണ്‍ ഉപയോഗിച്ച് തോമസ് പോള്‍സനെ വെടിവെച്ചത്. തുടര്‍ന്ന് ഇയാള്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.