ഫോണില്‍ ചിത്രങ്ങള്‍ കാണിച്ച് പത്തുവയസുകാരിയെ പീഡിപ്പിച്ചു; യുവാവിന് 91 വര്‍ഷം കഠിന തടവ്

Crime

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 91 വര്‍ഷം കഠിന തടവ് ശിക്ഷ. തിരുവല്ലം കോളിയൂര്‍ ചന്തയ്ക്ക് സമീപം മഹാത്മ അയ്യന്‍കാളി നഗര്‍ സ്വദേശിയായ രതീഷിന് (36)ആണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ശിക്ഷ വിധിച്ചത്.

പത്തു വയസുകാരിയായ പെണ്‍കട്ടിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രതീഷിന് കാട്ടാക്കട അതിവേഗ പോക് സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ആണ് കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ ശിക്ഷ വിധിച്ചത്. കഠിന തടവിന് പുറമെ 2,10,000 രൂപ പിഴയും അടക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. അല്ലാത്ത പക്ഷം അധിക കഠിന തടവും അനുഭവിക്കണം.

കേസിന് ആസ്പദമായ സംഭവം നടന്നത് 2018 മാര്‍ച്ച് മാസത്തിലാണ്. അതിജീവിതയുടെ വീടിനടുത്തു വന്ന പ്രതി ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തു പറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ മൊഴി കൊടുക്കുകയും ചെയ്യുകയായിരുന്നു.