സഹോദരന്‍റെ ലൈംഗിക പീഡനത്തിനിരയായ 17കാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

Crime

കോഴിക്കോട്: സഹോദരന്റെ ലൈംഗീക പീഡനത്തിന് ഇരയായ പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പുതുപ്പാടി പഞ്ചായത്ത് പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 17 കാരിയുടെ പരാതിയില്‍ 19 കാരനെ ഇന്നലെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അശ്ലീല വീഡിയോകള്‍ കാണിച്ച് കൊടുത്തുവെന്നും വീട്ടില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ പരാതിയിലുള്ളത്.

പീഡന വിവരം പെണ്‍കുട്ടി സുഹൃത്തിനെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് അധ്യാപികയെ അറിയിക്കുകയും വിവരം ചൈല്‍ഡ് ലൈനിന് കൈമാറുകയുമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും താമരശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്ത് സഹോദരനെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ പരാതിയില്‍ ജുവൈനല്‍ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മകളുടെ പരാതി വ്യാജമാണെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരിച്ചതിനാല്‍ മകനാണ് കുടുംബത്തെ സംരക്ഷിക്കുന്നതെന്നും അമ്മ പറഞ്ഞു. മകളെ ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് അമ്മ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റിയിരിക്കുന്നത്.