മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: ഖാദി സൗഭാഗ്യയില്‍ വൈദ്യുതി പുനസ്ഥാപിച്ചു

Kozhikode

കോഴിക്കോട്: 1992 ല്‍ വൈദ്യുതി കണക്ഷന്‍ വിഛേദിക്കപ്പെട്ട രാമനാട്ടുകര ഖാദി സൗഭാഗ്യയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് കണക്ഷന്‍ പുനസ്ഥാപിച്ചു. കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം വൈദ്യുതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ച് ഒരു ദൃശ്യ മാധ്യമം സംപ്രേക്ഷണം ചെയ്ത വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.

രാമനാട്ടുകര കെ എസ് ഇ ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. 1976 സെപ്തംബര്‍ 3 നാണ് ഖാദി ഓഫീസിന് കണക്ഷന്‍ നല്‍കിയത്. എന്നാല്‍ കറന്റ് ചാര്‍ജ് അടയ്ക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് 1992 ഡിസംബര്‍ 30ന് കണക്ഷന്‍ വിഛേദിച്ചു. 2001ല്‍ വൈദ്യുതി ചാര്‍ജിലെ പലിശ തുകയായ 73,806 രൂപ ഒഴിവാക്കണമെന്ന് കാണിച്ച് ജില്ലാ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ എസ് ഇ ബി യ്ക്ക് കത്ത് നല്‍കി. 2001 മാര്‍ച്ച് 7ന് വൈദ്യുതി ചാര്‍ജായി 37,656 രൂപ അടയ്ക്കുകയും ചെയ്തു.

പലിശ ഒഴിവാക്കണമെങ്കില്‍ തിരുവനന്തപുരം വൈദ്യുതി ബോര്‍ഡ് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഇത് ചെയ്തില്ല. പലിശ ഒഴിവാക്കി വൈദ്യുതി ചാര്‍ജ് മാത്രം അടയ്ക്കുന്നത് നിയമപ്രകാരമല്ലാത്തതിനാല്‍ കണക്ഷന്‍ പുനസ്ഥാപിച്ചില്ല. തുടര്‍ന്ന് ജില്ലാ ഖാദി ആന്റ് വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസറെ കമ്മീഷന്‍ സിറ്റിംഗില്‍ വിളിച്ചു വരുത്തി. 2008 മുതല്‍ ഖാദി ഗ്രാമ സൗഭാഗ്യ പ്രവര്‍ത്തിക്കുന്നത് സോളാര്‍ സഹായത്തോടെയാണെന്ന് അദ്ദേഹം അറിയിച്ചു. രാമനാട്ടുകര വൈദ്യുതി സെക്ഷന്റെ നിര്‍ദ്ദേശാനുസരണം കുടിശ്ശികയുണ്ടായിരുന്ന മുഴുവന്‍ തുകയും പലിശ സഹിതം അടച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. വൈദ്യുതി പുനസ്ഥാപിക്കുന്നതിനുള്ള തുകയും അടച്ചതായി ജില്ലാ ഓഫീസര്‍ അറിയിച്ചു. പരാതി പരിഹരിച്ച സാഹചര്യത്തില്‍ കമ്മീഷന്‍ കേസ് തീര്‍പ്പാക്കി.