മകനെ തലക്കടിച്ചുകൊന്ന അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Crime

കോട്ടയം: മകനെ തലക്കടിച്ചുകൊന്ന അമ്മയെ പൊലീസ് കസ്റ്റഡിലിലെടുത്തു. കോരുത്തോട് കുഴിമാവ് തോപ്പില്‍ അനു ദേവന്‍ (45) മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് മാതാവ് സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പൊലീസിന്റെ രഹസ്യന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ അമ്മയാണ് അമ്മയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലയില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ അനുദേവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുന്നത്. വീണു പരുക്കേറ്റതാണെന്നാണ് ഒപ്പമുണ്ടായിരുന്ന അമ്മ സാവിത്രി ആശുപത്രി അധികൃതരോട് പറഞ്ഞത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അനു ദേവന്‍ മരിക്കുകയും ചെയ്തു.

സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സാവിത്രിയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ കുറ്റം സമ്മതിച്ചു. സ്ഥിരം മദ്യപിച്ച് എത്തി മകന്‍ തന്നെ ഉപദ്രവിച്ചിരുന്നു എന്നും വെള്ളിയാഴ്ച മദ്യലഹരിയില്‍ എത്തി ഉപദ്രവിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നും സാവിത്രി സമ്മതിച്ചു. തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.