അവിഹിതം ചോദ്യം ചെയ്തത് പകയായി; ഹോട്ടലുടമയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

Crime

കോട്ടയം: ഹോട്ടലുടമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്. കറുകച്ചാലില്‍ ‘ചട്ടിയും തവിയും’ എന്ന ഹോട്ടല്‍ നടത്തിയിരുന്ന രഞ്ജിത്തിനെ ജീവനക്കാരാനായ ജോസ് കെ തോമസ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഈ കൊലയ്ക്ക് കാരണം ഹോട്ടലിലെ സഹ ഉടമയായ യുവതിയുടെ പകയാണെന്നാണ് പുറത്തുവരുന്നത്.

രഞ്ജിത്തിന്റെ പാര്‍ട്ണറായ ആലപ്പുഴ എറവുങ്കര സ്വദേശി സോണിയയും ഹോട്ടല്‍ ജീവനക്കാരനായ ജോസ് കെ തോമസും കുറച്ചുകാലമായി അടുപ്പത്തിലാണ്. ഇത് രഞ്ജിത്ത് ചോദ്യം ചെയ്തതിലുള്ള പകയിലാണ് കൊല നടന്നത്. കൊലയുമായി ബന്ധപ്പെട്ട് സോണിയയേയും ഭര്‍ത്താവ് റെജിയേയും പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്തിയ ജോസ് കെ തോമസും അറസ്റ്റിലാണ്.

സോണിയയും കൊല്ലപ്പെട്ട രഞ്ജിത്തും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തിയിരുന്നത്. ഈ മാസം പതിനഞ്ചിനാണ് ഹോട്ടല്‍ ഉടമയായ രഞ്ജിത്തിനെ ഇതേ ഹോട്ടലിലെ ജീവനക്കാരനായ ജോസ് കെ തോമസ് കുത്തി കൊന്നത്. സോണിയയും ജോലിക്കാരനും തമ്മിലുള്ള അടുപ്പം ചോദ്യം ചെയ്തതോടെ, ജോസ് കെ തോമസും രഞ്ജിത്തും തമ്മില്‍ വാക്ക് തര്‍ക്കം ഉടലെടുത്തു. ഇതിനിടെ പ്രകോപിതനായി ജോലിക്കാരന്‍ കത്തിയെടുത്ത് രഞ്ജിത്തിനെ കുത്തി. പരിക്കേറ്റ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

അതേസമയം രഞ്ജിത്തിനെ വകവരുത്താന്‍ സോണിയയും റെജിയും ചേര്‍ന്ന് ജോസ് കെ തോമസിനെ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്നാണ് യുവതിയെയും ഭര്‍ത്താവിനെയും തൃക്കൊടിത്താനം പൊലീസ് അറസ്റ്റു ചെയ്തത്.

തൃക്കൊടിത്താനം സ്‌റ്റേഷന്‍ എസ് എച്ച് ഓ അനൂപിന്റെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായ സോണിയയുടെ പേരില്‍ ഓച്ചിറ, നൂറനാട്, മാവേലിക്കര എന്നീ പൊലീസ് സ്‌റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.