പിള്ളാരെ, വല്ല വിദേശ രാജ്യത്തേയ്ക്കും പറഞ്ഞുവിടുന്നതായിരിക്കും ഉചിതം

Articles

ചുമര്‍ ചിത്രം / സുധീര്‍ പണ്ടാരത്തില്‍

ആറാം ക്ലാസ് മുതല്‍ +2 വരെയുള്ള NCERT സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കാന്‍ നിയോഗിക്കപ്പെട്ട സമിതിയുടെ അധ്യക്ഷന്‍ ഒരു പ്രൊഫ.സി.ഐ.ഐസക്കാണ്. ചരിത്രകാരനാണ്, മലയാളിയാണ്, പത്മശ്രീ വാങ്ങിയിട്ടുണ്ട് എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ആ.. എനിക്കറിയില്ല. എന്റെ അറിവുകുറവുകൊണ്ടായിരിക്കാം. എന്തായാലും അങ്ങേരുടെ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ ബഹുകേമമാണ്.

  1. ഏഴായിരം വര്‍ഷം പഴക്കമുള്ള ‘വിഷ്ണുപുരാണം’ മുതല്‍ നമ്മുടെ രാജ്യത്തെ ‘ഇന്ത്യ’ എന്നല്ല, ‘ഭാരതം’ എന്നാണ് വിളിക്കുന്നത്. ആയതിനാല്‍ ചരിത്രപാഠങ്ങളില്‍ ഇന്ത്യ എന്നതിന് പകരം ‘ഭാരതം’ എന്നു പഠിപ്പിക്കണം.
  2. ചരിത്രത്തില്‍ വിദേശികളുടെ വിജയവും ഇന്ത്യക്കാരുടെ പരാജയവും മാത്രമാണ് പിഠിപ്പിക്കന്നത്. യുദ്ധം ജയിച്ച ഹിന്ദു രാജാക്കന്‍മാരെക്കുറിച്ചും പഠിപ്പിക്കണം. മാര്‍ത്താണ്ഡവര്‍മയെ, പഴശ്ശിരാജയെ ഒക്കെ ഉള്‍പ്പെടുത്തണം.
  3. ഇങ്ങനെ പഠിപ്പിക്കുമ്പോള്‍ സമയ പരിമിതിയും സ്ഥലപരിമിതിയും മൂലം മുഗള്‍ രാജാക്കന്‍മാരെക്കുറിച്ച് ചില ഭാഗങ്ങള്‍ സ്വാഭാവികമായി ഒഴിവാക്കേണ്ടി വരും.
    4.ഇപ്പോഴത്തെ ചരിത്രപാഠങ്ങള്‍ കൊളോണിയല്‍ കാഴ്ചപ്പടിലുള്ളവയാണ്. നെഹ്‌റു മുതലുള്ള അക്കാലത്തെ നേതാക്കള്‍ കൊളോണിയല്‍ മന:സ്ഥിതിക്കാരായിരുന്നു.
  4. കുട്ടികളില്‍ ദേശീയബോധവും ആത്മാഭിമാനവും വളര്‍ത്തുന്നതാവണം ചരിത്രപഠനം.
    7.Ancient Indian History എന്നതിനു പകരം Classical History എന്ന് പ്രയോഗിക്കണം. അത് മഹത്തായ ചരിത്രത്തിന്റെ കാലമാണ്.

മതി. കൂടുതലൊന്നും പറയണ്ട ഐസക്‌സാറേ. അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം ഇതിനകം കാര്യം മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്. ഇന്ത്യ എന്നും ഭാരതം എന്നും പഠിപ്പിക്കുമ്പോള്‍ കുട്ടികളിലുണ്ടാവുന്ന ‘ആശയക്കുഴപ്പം’ ഒഴിവാക്കാന്‍ ‘ഭാരതം ‘ എന്നു മാത്രം പഠിപ്പിച്ചാല്‍ മതി എന്നാണ് വിദഗ്ദ്ധന്റെ പ്രധാന നിര്‍ദ്ദേശം. മേല്‍പറഞ്ഞ ആശയക്കുഴപ്പം ഒഴിവാക്കാന്‍ ആറാം ക്ലാസു മുതല്‍ ഭാരതം എന്ന് പഠിച്ചുവളരുന്ന യുവഭാരതര്‍ ഇടപെടുന്നത് ആരോടൊക്കെയാണ്, എവിടെയൊക്കെയാണ്?
Constitution of India
President of India
Prime Minister of India
Supreme Court of India
chief justice of India
Reserve Bank of India
State Bank of India ഇങ്ങനെ തുടങ്ങി Food Corporation of India വരെ എണ്ണിയാലൊടുങ്ങാത്ത ഭരണഘടനാ / ഭരണഘടനാ ഇതര സ്ഥാപനങ്ങളുമായിട്ടാണ് ഏതൊരിന്ത്യക്കാരന്റെയും ദൈനംദിന പകിട കളി.

‘ഭാരതം’ എന്ന് സ്‌കൂളില്‍ പഠിച്ച് പാസായി 18 വയസ് തികയുമ്പോള്‍ Election Commission of India നല്‍കുന്ന ID Card കഴുത്തില്‍ തൂക്കിയാണ് അയാള്‍ ‘ഭാരതം’ ആരാണ് ഭരിക്കേണ്ടത് എന്നു പറയാനായി തന്റെ വോട്ട് ചെയ്യാന്‍ പോവേണ്ടത്. എത്ര മനോഹരമായിരിക്കും അയാളുടെ ‘ആശയക്കുഴപ്പരാഹിത്യം’! ഇതിനേക്കാള്‍ വിചിത്രമായ കാര്യം ഇനി പറയാന്‍ പോകുന്നതാണ്.

കുട്ടികളെ ഭരണഘടനയോട് കൂറുള്ളവരാക്കാനും അതുവഴി അവരില്‍ ദേശീയ ബോധം വളര്‍ത്താനുമായി ക്ലാസ് മുറികളുടെ ഭിത്തിയില്‍ മാതൃഭാഷയില്‍ ഭരണഘടനയുടെ പ്രിയാമ്പിള്‍ എഴുതിവെക്കണം എന്ന നിര്‍ദ്ദേശവും ടി സമിതി നല്‍കിയിട്ടുണ്ട്. ഏത് പ്രീയാമ്പിളാണ് എഴുതിവെക്കേണ്ടത്? ഇപ്പോഴുള്ള പ്രീയാമ്പിള്‍ തന്നെ.
അത് എങ്ങനെയാണ് ആരംഭിക്കുന്നത്?
‘WE, THE PEOPLE OF INDIA….’ ( നമ്മള്‍ ഇന്ത്യക്കാര്‍…) എന്നാണ് തുടക്കം.
നല്ല ബെസ്റ്റ്!
എല്ലാ ദിവസവും ക്ലാസിലെ ചുമരില്‍ ‘ഇന്ത്യ’ എന്നു വായിച്ച്, കൈയിലെ പുസ്തകത്തിത്തില്‍ ‘ഭാരതം’ എന്ന് പഠിച്ച് എല്ലാ ആശയക്കുഴപ്പവും തീര്‍ന്ന് വളര്‍ന്നുവരുന്ന തലമുറയായിരിക്കും ഇനി നമ്മുടെ നാടിന്റെ ഐശ്വര്യം.
ജെയ് ഭാരത് .
NB :എവിടുന്ന് കിട്ടുന്നു ഇമ്മാതിരി പണ്ഡിത മുതലുകളെ എന്നാലോചിച്ച് കുണ്ഠിതപ്പെട്ടിരിക്കാതെ നമ്മുടെ സ്വന്തം പിള്ളാരെ ഫാരതം ഫാരതം എന്നുരുവിട്ട് നാക്കുളുക്കാനായി ഇവിടെ നിര്‍ത്താതെ വല്ല വിദേശത്തേക്കും പറഞ്ഞുവിടാന്‍ നോക്കുന്നതായിരിക്കും നല്ലത്. അവരെങ്കിലും രക്ഷപെടട്ടെ.