നമ്മുടേത് പൊള്ള ജനാധിപത്യമാണെന്ന് ഡല്‍ഹി വീണ്ടും തെളിയിച്ചു

Articles

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

കേരളത്തിലെ ബഹളങ്ങള്‍ക്കിടയില്‍ നമ്മുടെ ജനാധിപത്യം ഒരു പൊള്ള ജനാധിപത്യം ആണെന്ന് വീണ്ടും തെളിയിക്കുന്ന ചില സംഭവങ്ങള്‍ ഡല്‍ഹിയില്‍ നടക്കുന്നുണ്ട്.ഫലത്തില്‍,ഇലക്ഷന്‍ കമ്മീഷനെ ഷണ്ഡീകരിക്കുന്ന ഒരു നിയമം ഇന്ന് പാര്‍ലമെന്റില്‍ പാസായി.പാര്‍ലമെന്റിലെ മിക്കവാറും പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി ഒതുക്കത്തിലാണ് ഈ ഷണ്ഡീകരണ നിയമം പാസാക്കിയത്.

ഒന്നോര്‍ക്കുക: ജനാധിപത്യത്തെ വന്ധീകരിക്കുന്ന ഈ കേന്ദ്രസര്‍ക്കാരിനാണ്( സാങ്കേതികമായി പറഞ്ഞാല്‍,രാഷ്ട്രപതിക്ക്) നമ്മുടെ അഴിമതിഭൂതന്‍ സ്വരക്ഷയ്ക്കായി പാസാക്കിയ ലോകായുക്ത വന്ധീകരണനിയമം നിര്‍ദ്ദേശങ്ങള്‍ക്കായി ഗവര്‍ണര്‍ അയച്ചിരിക്കുന്നത്!

എല്ലാവരും ബെസ്റ്റ്!

ഇപ്പോള്‍ പുറത്താക്കപ്പെട്ട പ്രതിപക്ഷം സഭയില്‍ ഉണ്ടായിരുന്നെങ്കിലൊ അഥവാ ഇപ്പോഴത്തെ പ്രതിപക്ഷമാണ് ഭരണപക്ഷം എങ്കിലൊ പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടാകുമായിരുന്നില്ല.അവര്‍ ഭരണക്കാരായിരുന്ന കാലത്ത് , വിശിഷ്യാ അവര്‍ക്ക് മൃഗീയ ഭൂരിപക്ഷം ഉണ്ടായിരുന്ന കാലത്ത് , ഇതുപോലുള്ളഎത്രയോ ജനാധിപത്യധ്വംസനങ്ങള്‍ അവര്‍ നടത്തിയിട്ടുണ്ട്.

പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നത് 2008 ല്‍ കോണ്‍ഗ്രസ്സ് നടത്തിയ തത്തുല്യമായ വൈകൃതങ്ങള്‍ ആണ്. ആദ്യ യു.പി.എ.ഭരണകാലത്ത് 60 അംഗങ്ങള്‍ ഉണ്ടായിരുന്ന ഇടതുപക്ഷം ഭരണമുന്നണിയുടെ ഭാഗമായിരുന്നു. ഇന്ന് എ.കെ.ജി ഭവനിലെ കറണ്ട് ചാര്‍ജും വെള്ളച്ചാര്‍ജ്ജും അടക്കാനുള്ള പണത്തിനായി കാരണഭൂതന്റെ ബാങ്ക് ട്രാന്‍സ്ഫര്‍ കാത്തിരിക്കുന്ന അപ്രസക്തരും വയോവൃദ്ധരും ആയ യെച്ചൂരിയും കാരാട്ടും യു.പി.എ.ക്കു മേല്‍ ആവശ്യത്തിനും അനാവശ്യത്തിനും കുതിര കേറുന്ന ഒരു വലിയ സമ്മര്‍ദ്ദ ഗ്രൂപ്പിന്റെ വീരശൂരന്മാരായ ഉടമസ്ഥര്‍ ആയിരുന്നു അന്ന്. 2008 ല്‍ ഇന്തോ യു എസ് ആണവകരാറിന്റെ പേരില്‍ സിദ്ധാന്തശാഠ്യക്കാരായിരുന്ന ഇടതു കക്ഷികള്‍ യു.പി.എ. വിട്ടു. അങ്ങിനെ യു.പി.എ ന്യൂനപക്ഷമായി.

പ്രതിപക്ഷ കക്ഷികള്‍ എന്ന നിലയില്‍ പെട്ടെന്ന് കൂട്ടുകാരായി തീര്‍ന്ന ഇടതുപക്ഷവും ബിജെപിയും ചേര്‍ന്ന് അവതരിപ്പിച്ച അവിശ്വാസപ്രമേയം മൂലം അധികാരം നഷ്ടപ്പെടാതിരിക്കാന്‍ യു.പി.എ സര്‍ക്കാര്‍ സഭയിലെ ആറു ‘വിശിഷ്ട’ അംഗങ്ങളെയാണ് ജനാധിപത്യക്ഷേത്രത്തിലേക്ക് തിരക്കിട്ട് ഇറക്കുമതി ചെയ്തത്. ഈയിടെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ കൊല്ലപ്പെട്ട അത്തിക്അഹമ്മദ് അടക്കം യു.പി.യിലേയും ബീഹാറിലെയും കുപ്രസിദ്ധതടവറകളില്‍ കഴിയുന്ന 6 എം.പി.മാരെ താല്‍ക്കാലികമായി വിമോചിപ്പിച്ച് വോട്ടെടുപ്പില്‍ പങ്കെടുപ്പിച്ചാണ് അന്ന് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തിയത്. യാദവ പാര്‍ട്ടികളിലെയും മറ്റും ‘ബാഹുബലി’കളായ ഈ ജനപ്രതിനിധികള്‍ കൊലപാതകം, ബലാല്‍സംഗം, പിടിച്ചുപറി, തട്ടിക്കൊണ്ടു പോകല്‍ എന്നിങ്ങനെയുള്ള ഘോരകുറ്റകൃത്യങ്ങള്‍ ഉള്‍പ്പെട്ട നൂറോളം കേസുകള്‍ മൂലമാണ് ജയിലില്‍ കഴിഞ്ഞിരുന്നത്! യു.പി .എ .ക്ക് എതിരായ അവിശ്വാസപ്രമേയം പരാജയപ്പെട്ട ശേഷം 3 പ്രതിപക്ഷ എം.പി.മാര്‍ പ്രമേയവോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇടനിലക്കാരന്‍ വഴി തങ്ങള്‍ക്കു കോണ്‍ഗ്രസ്സില്‍ നിന്ന് മുന്‍കൂര്‍കൈക്കൂലിയായി ലഭിച്ച 3 കോടി രൂപയുടെ കറന്‍സിനോട്ടുകള്‍ സഭയില്‍ പ്രദര്‍ശിപ്പിച്ചതും വാര്‍ത്തയായി.

ഇങ്ങനെയൊക്കെയാണ് നമ്മുടെ ജനാധിപത്യവും ജനാധിപത്യം കൊണ്ട് നടക്കുന്നവരും.