ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ സ്റ്റീഫന്‍ മാറിയത് നമ്മുടെ മുന്നിലുണ്ട്

Opinions

ചിന്ത / എസ് ജോസഫ്

സ്‌നേഹമാണഖിലസാരമൂഴിയില്‍ ‘ എന്നതുപോലുള്ള കവിതാ വരികളില്‍ പ്രചോദിതനായിട്ടാണ് ഞാന്‍ കവിതയില്‍ എത്തിയത്. എല്ലാവരേയും സ്‌നേഹിക്കണമെന്നും അതാണ് ജീവിതത്തിന്റെ സത്തയെന്നും എനിക്ക് വളരെ ചെറുപ്പത്തില്‍ത്തന്നെ മനസിലായി. ആശാന്റെ കവിതകള്‍ മാത്രമല്ല മറ്റ് എല്ലാ കവികളുടേയും കവിതകളും ആര്‍ത്തി പൂണ്ട് ഞാന്‍ വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതം എന്ന കവിതയുടെ പ്രചോദനവും ആദ്യം സൂചിപ്പിച്ച ആശാന്റെ വരിയായിരുന്നു എന്നും വായിച്ചിട്ടുണ്ട്. വേദന നല്കിയത് ‘ സ്ഥിരമാം സ്‌നേഹമനാഥ മൂഴിയില്‍ ‘ എന്ന വരിയായിരുന്നു. ആശാന്‍ ദുഃഖത്തെ ഉപാസിച്ചു. ചന്ദ്രനെ സ്‌നേഹിച്ച പെണ്‍കുട്ടി എന്ന കവിതയില്‍ ‘ദു:ഖങ്ങളൊക്കെ കവിതകളാക്കുവാന്‍ ദു:ഖമേ നീയെന്റെ കൂടെയുണ്ടാകണം ‘ എന്ന വരികള്‍ എഴുതുമ്പോള്‍ എന്റെ കണ്ണു നിറഞ്ഞു. എന്റെ പെങ്ങള്‍ സോഫിയെക്കുറിച്ചായിരുന്നു ആ കവിത. അവള്‍ മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ അവളെ ആ കവിത വായിച്ചു കേള്‍പ്പിച്ചത്. ആ കാലം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എനിക്ക് കോരിത്തരിപ്പുണ്ടാകും. എന്നാല്‍ വള്ളത്തോളില്‍ നിന്ന് ഞാന്‍ വെളിച്ചവും വരകളും സ്വീകരിച്ചിട്ടുണ്ട്. ചുരുളിപ്പൊഴുതേ വിടുര്‍ത്ത വാഴച്ചെറുകൂമ്പിന്‍ പടി കോമളം തവാംഗം പോലുള്ള വരികള്‍. പിന്നെ എത്രയെത്രയോ കവികള്‍.എത്ര മനോഹരമാണ് ഈ ലോകം . അതില്‍ എത്ര മനോഹരമാണ് നമ്മുടെ കേരളം.

‘ നെടിയ മല കിഴക്കും നേരെഴാത്താഴി മേക്കും
വടിവിലെടുകയായ് തഞ്ചിട്ടും വഞ്ചിനാടേ ‘
എന്ന വരികള്‍ ഞാന്‍ സഹ്യപര്‍വ്വതത്തെ നോക്കി ആവര്‍ത്തിച്ചു ചൊല്ലി.
ഏറ്റവും താണജാതിയില്‍ അപമാനിതനായി ഒളിച്ചും പാത്തും ജീവിച്ചിട്ടും ഞാന്‍ ഈ കേരളത്തെ ഇവിടത്തെ നിഷ്‌കളങ്കരായ നാട്ടു മനുഷ്യരെ ആഴത്തില്‍ സ്‌നേഹിച്ചു. അവിടെ ജാതിയില്ല, സൗന്ദര്യമില്ല, മതഭേദമില്ല.

ഉള്ളൂര്‍ തുടര്‍ന്നു:
‘അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാം
അടിമുതല്‍ മുടിയോളം നിന്നിലാകട്ടെ തായേ .’
എന്തൊരു ഫീലിംഗാണ് ആ കവിത.

അല്പവിശ്വാസിയും ഹാംലെറ്റും ആണെങ്കിലും ഞാന്‍ പറയുന്നു:
പ്രിയപ്പെട്ടവരേ, നിങ്ങളുടെ ഒരു കവിളത്ത് അടിക്കുന്നവര്‍ക്ക് മറുകവിളും കാട്ടിക്കൊടുക്കുക. മറ്റുള്ള മനുഷ്യര്‍ക്ക് ഒരു നാശവും ചെയ്യാതെ ജീവിക്കുക. നിങ്ങള്‍ ജീവിക്കുന്ന മതങ്ങളിലെല്ലാം ഇതുപോലെ നല്ല നല്ല സന്ദേശങ്ങള്‍ ഉണ്ടല്ലോ. അത് ആവര്‍ത്തിച്ച് ഉള്‍ക്കൊളളുക.

മലയാളികള്‍ക്ക്, എനക്കും ( തലശ്ശേരി ഭാഷ) തെറ്റുകള്‍ പറ്റിയിട്ടുണ്ട്. നമ്മള്‍ക്ക് പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും കുറഞ്ഞു. സമ്പത്ത് നല്ലതാണ്. സൗകര്യങ്ങള്‍ നല്ലതാണ്, കവിതയും നല്ലതാണ്. അവയില്‍ അഭിരമിക്കരുത്. എല്ലാ കവികളും നമുക്ക് ആവശ്യമാണ്, അവരെ സൃഷ്ടിച്ചത് നമ്മളാണ് എന്ന് കരുതണം. ഒരു കാര്യം പറയുന്നതിന് മുമ്പ് രണ്ടു വട്ടം ചിന്തിക്കുക. മിതഭാഷിയായിരിക്കുക. ക്ഷമിക്കാനും ക്ഷമിക്കപ്പെടാനും നമുക്ക് സാധിക്കണം.

കുറ്റവാളികളെ സ്‌നേഹിച്ചാല്‍ അവര്‍ നന്മയിലേക്ക് തിരിയും. അറിവില്ലായ്മയാണ് അവര്‍ അങ്ങനെയാകാന്‍ ഒരു കാരണം. അവരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുകയും നമ്മളുടെ ഇടയില്‍ ഉള്‍പ്പെടുത്തുകയും വേണം. വലിയ പോലീസ് ഉദ്യോഗസ്ഥരും ജഡ്ജിമാരും ശിക്ഷകര്‍ മാത്രമല്ല രക്ഷകരും ആകണം. വലിയ മനുഷ്യര്‍ പറഞ്ഞാല്‍ ചെറിയ മനുഷ്യര്‍ കേള്‍ക്കും. അവര്‍ക്കിഷ്ടപ്പെട്ട കലയിലോ സ്‌പോര്‍ട്‌സിലോ അവരെ ഉള്‍പ്പെടുത്തുക. ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ സ്റ്റീഫന്‍ മാറിയത് നമ്മുടെ മുന്നിലുണ്ട്.