ഒന്നരക്കോടിയോളം തട്ടി; മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Crime

കോഴിക്കോട്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ നിന്ന് ഒന്നരക്കോടിയോളം തട്ടിയ കേസില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. കോര്‍പറേറ്റ് ഓഫീസില്‍ വിഷ്വല്‍ മര്‍ച്ചന്റൈസിങ് വിഭാഗത്തിലെ അസിസ്റ്റന്റ് ജനറല്‍ മാനേജരായി ജോലി ചെയ്തിയിരുന്ന എരുമേലി എടകടത്തി സ്വദേശി വടക്കേടത്ത് ഹൗസില്‍ അര്‍ജുന്‍ സത്യനാണ് (36) ബംഗളൂരു പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി നടത്തിവന്ന സാമ്പത്തിക ക്രമക്കേടുകള്‍ ഇക്കഴിഞ്ഞ ജൂലായില്‍ ഓഡിറ്റ് വിഭാഗം കണ്ടുപിടിച്ചതിനെ തുടര്‍ന്ന് കമ്പനി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

ബുധനാഴ്ചയാണ് കോഴിക്കോട് നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. തട്ടിപ്പിനെ തുടര്‍ന്ന് കമ്പനിയില്‍ നിന്നും പുറത്താക്കപ്പെട്ട ഇയാള്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി കമ്പനിയുടെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ വിവിധ ഇടപാടകാരുമായി ഗൂഢാലോചന നടത്തി കമ്പനിയില്‍ നിന്നും ഏകദേശം ഒന്നര കോടി രൂപയോളം ഇടപാടുകാരുടെ സഹായത്തോടെ തട്ടിയെടുത്ത് തന്റെ കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പരാതി.