ആലുവ കേസ്: കൊടുംക്രൂരതയ്ക്ക് തൂക്കുകയര്‍

Kerala

ആലുവ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളി അസ്ഫാക് ആലത്തിന് തൂക്കുകയര്‍ വിധിച്ച് കോടതി. ആലുവയില്‍ ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലാണ് അസ്ഫാക് ആലത്തിന് വധ ശിക്ഷ വിധിച്ചത്.

അസ്ഫാക് ആലത്തിന് എതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞു. മുന്‍പും പ്രതി സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്ത് മാപ്പര്‍ഹിക്കാത്ത തെറ്റാണ് പ്രതി ചെയ്തിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്ത പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നും കോടതി വിലയിരുത്തി.

വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ് കാണാതായത്. 3.30ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസ്ഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായി. 3.45 ഓടെയാണ് കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അറിയുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സി സി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലായിരുന്നു കുട്ടി കൊല്ലപ്പെട്ടതും കുറ്റവാളിയെ തിരിച്ചറിഞ്ഞിരുന്നതും.