മീരയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

World

ഷിക്കാഗോ: ഭര്‍ത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്) ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ് വെടിയേറ്റത്. മീരയുടെ വയറ്റിലും താടിയെല്ലിനുമാണ് വെടിയേറ്റതെന്നു ബന്ധുക്കള്‍ പറഞ്ഞു.

രക്തസ്രാവത്തിന്റെ ഉറവിടങ്ങളാണു ശസ്ത്രക്രിയയില്‍ പ്രധാനമായും പരിശോധിച്ചതെന്നും ഇപ്പോള്‍ നിയന്ത്രണവിധേയമായെന്നുമാണു ഡോക്ടര്‍മാര്‍ പറയുന്നത്. ശ്വാസകോശത്തിനു ദോഷകരമായ എആര്‍ഡിഎസ് (അക്യൂട്ട് റെസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം) മീരയ്ക്കു ബാധിച്ചു. ഇതിനുള്ള മരുന്നുകള്‍ നല്‍കിത്തുടങ്ങി.

മരുന്നുകളോടു മീരയുടെ ശരീരം എങ്ങനെ പ്രതികരിക്കുമെന്നു നിരീക്ഷിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു.

മൂന്നു മാസം ഗര്‍ഭിണിയായ മീരയെ കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് ഏറ്റുമാനൂര്‍ അഴകുളം അമല്‍ റെജി വെടിവയ്ക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്.

അമല്‍ റെജിയെ ചിക്കാഗോ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മീരയും ഇരട്ട സഹോദരി മീനുവും ചിക്കാഗോയില്‍ അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.