ബഫര്‍സോണില്‍ കൃഷി റവന്യൂ വകുപ്പുകള്‍
ഒളിച്ചുകളിക്കുന്നു: അഡ്വ. വി സി സെബാസ്റ്റ്യന്‍

Ecology News

കോട്ടയം: ബഫര്‍സോണ്‍ പരിസ്ഥിതിലോല വിഷയത്തില്‍ സംസ്ഥാന വനംവകുപ്പിന്റെ സുപ്രീം കോടതി വിധിയുടെ മറവിലുള്ള ജനവിരുദ്ധ നീക്കങ്ങള്‍ക്ക് മൗനസമ്മതമേകി കൃഷി റവന്യൂ വകുപ്പുകള്‍ ഒളിച്ചുകളിക്കുകയാണെന്നും വനംവകുപ്പ് മന്ത്രിയുടെ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകള്‍ മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

ജനങ്ങള്‍ കാലങ്ങളായി കൈവശരേഖയോടെ അനുഭവിക്കുന്ന ഭൂമി ബഫര്‍സോണിലൂടെ വനമായി മാറുമ്പോള്‍ സംസ്ഥാനത്തെ റവന്യൂ കൃഷിഭൂമിയുടെ വിസ്തീര്‍ണ്ണത്തില്‍ വന്‍ ഇടിവുണ്ടാകും. ഇതറിഞ്ഞിട്ടും ബഫര്‍സോണ്‍ വിഷയത്തില്‍ ഈ രണ്ടുവകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒളിച്ചോട്ടം നടത്തുന്നതില്‍ ദുരൂഹതയുണ്ട്. കൃഷി റവന്യൂ ഭൂമി സംബന്ധിച്ചും ഇവയുടെ അതിര്‍ത്തികള്‍ സംബന്ധിച്ചും വ്യക്തമായ കണക്കുകളും രേഖകളും സംസ്ഥാനത്തെ കൃഷി റവന്യൂ വകുപ്പുകള്‍ക്കില്ലെന്നുള്ള ആക്ഷേപം ശരിവെയ്ക്കുന്നതാണ് റവന്യൂ കൃഷി ഭൂമി വനമായി മാറുമ്പോഴുള്ള ഈ വകുപ്പുകളുടെ നിഷ്‌ക്രിയത്വം.

ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്ക് പുറത്തുള്ള കൈവശകൃഷിഭൂമിയിലേയ്ക്ക് യാതൊരു കാരണവശാലും ബഫര്‍സോണ്‍ അനുവദിക്കില്ല. ഉദ്യോഗസ്ഥ അജണ്ടകള്‍ക്കു മുമ്പില്‍ കിടപ്പാടവും കൃഷിയിടങ്ങളും തീറെഴുതിക്കൊടുത്ത് ബലിയാടാകാന്‍ ജനങ്ങളെ വിട്ടുകൊടുക്കില്ല. കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ തദ്ദേശവകുപ്പിന് പഞ്ചായത്തുകളിലെ കെട്ടിടനികുതി രജിസ്റ്റര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടാല്‍ മതി. വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ സമിതിയിലൂടെ സ്ഥലപരിശോധനയുമാകാം. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുടെ അടിമകളാകാതെ ബഫര്‍സോണിലെ ദുഃഖദുരിതങ്ങളെന്താണെന്ന് പഠിക്കാന്‍ തയ്യാറാകണം. കൊച്ചി നഗരത്തിലെ മംഗളവനത്തിനു ചുറ്റും ഒരു നീതിയും മലയോര ജനതയ്ക്ക് കാട്ടുനീതിയും കേരള മണ്ണില്‍ വിലപ്പോവില്ലെന്നും മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും സീറോ ബഫര്‍സോണ്‍ അഥവാ ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ എന്ന നിലപാട് പ്രഖ്യാപിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി സി സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *