കോഴിക്കോട്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ് പൂര്‍ണപരാജയവും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ കളിയുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും ചെന്നിത്തല കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്‍ ഡി എഫിന്റെ ബാനറിലാണ് മുഖ്യമന്ത്രി രാഷ്ട്രീയ ജാഥ നടത്തേണ്ടത്. ജനങ്ങളുടെ പരാതി മുഖ്യമന്ത്രിയോ മന്ത്രിമാരോ കേള്‍ക്കുന്നില്ല. ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി പരിഹരിക്കാനാണെങ്കില്‍ പിന്നെന്തിനാണ് മന്ത്രിമാര്‍ ജാഥയില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു. ഔദ്യോഗിക പരിപാടിയാണെന്ന് പറയുമ്പോഴും യാത്രയിലുടനീളം കോണ്‍ഗ്രസിനെതിരെയും യു ഡി എഫിനെതിരെയും മുഖ്യമന്ത്രി ആരോപണങ്ങളുന്നയിക്കുകയാണ്.
പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തല്ലാനുള്ള ലൈസന്‍സ് നല്‍കുകയാണ് പ്രകോപന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി ചെയ്തത്. വിവാദ പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം ജനങ്ങളോട് മാപ്പുപറയണം. പാര്‍ട്ടി സെക്രട്ടറിയുടെ റോളിലാണിപ്പോഴും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം. മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ ചാണ്ടിയുടെ നെഞ്ചില്‍ കല്ലെറിഞ്ഞ തരത്തിലുള്ള പ്രതിഷേധം ഞങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗിനെ കിട്ടുമെന്ന് കരുതി സി പി എം കാത്തുനില്‍ക്കേണ്ടെന്നും സര്‍ക്കാറിന്റെ പല ബോര്‍ഡുകളിലും പ്രതിപക്ഷത്തുള്ളവരുണ്ടെന്നും ലീഗ് എം എല്‍ എയെ കേരള ബാങ്കിന്റെ ഡയറക്ടറാക്കിയതിനെ അങ്ങിനെ കണ്ടാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് സി പി എമ്മിനെ ക്ഷണിക്കില്ല. കോണ്‍ഗ്രസിന്റെ റാലിയെ തന്നെ തടയാന്‍ ശ്രമിച്ചവരാണ് സി പി എം. അവര്‍ക്കിടയിലെ കണ്‍ഫ്യൂഷന്‍ ആദ്യം അവര്‍ തീര്‍ക്കട്ടെ.
കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ പറഞ്ഞ നിലപാടിനെ തിരുത്തിക്കാനാണ് പി.ബി അംഗമായ എം.വി. ഗോവിന്ദന്‍ ആദ്യം ശ്രമിക്കേണ്ടത്. ശശി തരൂര്‍ എം.പി റാലിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.കെ. രാഘവന്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍എ, കെ പി. സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്., അഡ്വ . പി.കെ. നിയാസ് , ഡി സി സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.