സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ഫാത്തിമ ബീവി അന്തരിച്ചു

Kerala

കൊല്ലം: സുപ്രിം കോടതിയിലെ ആദ്യ വനിത ജഡ്ജി ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തമിഴ്‌നാട് ഗവര്‍ണറും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ 1927 ഏപ്രില്‍ 30ന് അണ്ണാവീട്ടില്‍ മീര സാഹിബിന്റെയും ഖദീജ ബീവിയുടെയും മകളായി പിറന്നു. പത്തനംതിട്ട കത്തോലിക്കേറ്റ് സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ബിരുദം നേടിയതിന് ശേഷം തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. 1950 നവംബര്‍ 14ന് അഭിഭാഷകയായി എന്റോള്‍ ചെയ്തു. 1958 ല്‍ സബോര്‍ഡിനേറ്റ് മുന്‍സിഫായി നിയമനം നേടി. 1968 ല്‍ സബോര്‍ഡിനേറ്റ് ജഡ്ജ് ആയി സ്ഥാനക്കയറ്റം നേടിയ ഫാത്തിമ ബീവി, 1972ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായി. 1974ല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായി. 1983 ഓഗസ്റ്റ് 4ന് കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രില്‍ 30ന് വിരമിച്ചെങ്കിലും അഞ്ചാം മാസം സുപ്രീംകോടതി ജഡ്ജിയായി നിയമിതയായി ചരിത്രം സൃഷ്ടിച്ചു.

1989 ഒക്ടോബര്‍ 6നാണ് ഫാത്തിമ ബീവി സുപ്രീംകോടതി ജഡ്ജിയായി നിയമനം നേടിയത്. 1992 ഏപ്രില്‍ 29ന് വിരമിച്ചു. പിന്നീട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി. 1997 ജനുവരി 25 മുതല്‍ 2001 ജൂലൈ 3വരെ തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചു.