പതിനേഴുകാരിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ബലാത്സംഗം ചെയ്തു

Crime

മുംബൈ: പതിനനേഴുകാരിയെ അമ്മയുടെ സഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. മുംബൈയിലാണ് മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയത്.

സംഭവം നടന്ന് രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും അടുത്തിടെയാണ് പെണ്‍കുട്ടി ഇത് വെളിപ്പെടുത്തിയത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ കുട്ടിയെ ഏറെനാളായി കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു. അതിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുര്‍ള നിവാസിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്.

കുട്ടിക്ക് പന്ത്രണ്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ടതാണ്. തുടര്‍ന്ന് ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുര്‍ളയിലെ ഫ്‌ലാറ്റില്‍ 2019 മുതല്‍ 2022 വരെ അഭയം നല്‍കി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്ക് പോയ വേളയില്‍ മകള്‍ക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതിയിലുള്ളത്. ഒരിക്കല്‍ ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തിയ പ്രതികള്‍ പീഡനത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പതിനേഴുകാരി കടുത്ത മാനസികസംഘര്‍ഷത്തിലായി. അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടില്‍പോയ വേളയില്‍ അവിടെയും കൗണ്‍സലിങ്ങിനു കൊണ്ടുപോയി. ഇതോടെയാണ് സംഭവിച്ച കാര്യങ്ങള്‍ കുട്ടി തുറന്നു പറഞ്ഞതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

കൗണ്‍സലിങ് സ്ഥാപനം കേരള പൊലീസിലും ചൈല്‍ഡ്‌ലൈനിലും വിവരം അറിയിച്ചു. പീഡനം നടന്നത് മുംബൈയിലായതിനാല്‍ കുര്‍ള പൊലീസ് സ്‌റ്റേഷനിലേക്ക് കേസ് കൈമാറുകയായിരുന്നു. പരാതിയില്‍ ഉടന്‍ കേസെടുക്കുമെന്ന് മുംബൈ പൊലീസ് അറിയിച്ചു.