കേരളം മാനവികതയുടെ തുരുത്ത്: മാനവികതാ സംഗമം

Saudi Arabia

ജിദ്ദ: ‘വിശ്വ മാനവികതയ്ക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തില്‍ ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂരില്‍ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ, മാനവികതാ സംഗമം സംഘടിപ്പിച്ചു. ജിദ്ദ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമത്തില്‍ ജിദ്ദയിലെ ബിസ്‌നസ്സ്, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ, മത രംഗത്തെ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. മാനവികതാ സംഗമം കെ. എന്‍. എം മര്‍കസുദഅവ സംസ്ഥാന ട്രഷറര്‍ എം അഹ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു.

ഭാവിയെക്കുറിച്ചുള്ള ഭീതിയും ദു:ഖവുമാണ് മനുഷ്യനെ അസ്വസ്ഥമാക്കുന്നത്, മനുഷ്യരുടെ സകല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വിശുദ്ധ വേദഗ്രന്ഥം നല്‍കുന്നുണ്ടെന്നും മാനവികതയുടെ മഹനീയമായ സന്ദേശമാണ് വേദഗ്രന്ഥം മാനവരാശിക്ക് നല്‍കുന്നതെന്നും അഹ്മദ് കുട്ടി മദനി പറഞ്ഞു. ലോകത്തിന്റെ സൗന്ദര്യം മനുഷ്യനാണ്, എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള അവകാശം വകവെച്ചു കൊടുക്കേണ്ടതുണ്ട്, മണ്ണില്‍ നിന്ന് തുടങ്ങി മണ്ണിലേക്ക് മടങ്ങേണ്ടവരാണ് മനുഷ്യര്‍. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുമ്പോഴാണ് മാനവികത നിലനില്‍ക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.

മലയാളികളുടെ ഏറ്റവും വലിയ സവിശേശേഷതയാണ് മനുഷ്യത്വം എന്നത്, പ്രളയ കാലത്ത് നാം അത് മനസിലാക്കിയതാണ്, കേരളീയ മണ്ണില്‍ ഈ സൗഹൃദം തകരാന്‍ അനുവദിച്ചുകൂടാ, അതിനെതിരിലുള്ള പ്രവണതകളെ വളരാന്‍ അനുവദിച്ചുകൂടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് കെ. എന്‍. എം. മര്‍കസുദഅവ സംസ്ഥാന സെക്രട്ടറി എന്‍. എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ സംസാരിച്ചു.

പിന്നോക്ക വിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കാനും അവര്‍ക്ക് വേണ്ടി ശബ്ദിക്കുവാനും ആളുകള്‍ ഇല്ലാതാവുന്നു, അത്തരം ആളുകളെ ക്കൂടി മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുമ്പോള്‍ മാത്രമാണ് മാനവികത അര്‍ത്ഥപൂര്‍ണ്ണമാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് മനുഷ്യര്‍ക്കിടയില്‍ അകല്‍ച്ച വര്‍ദ്ധിക്കുന്നു, മനുഷ്യമനസുകള്‍ ചേര്‍ന്ന് നില്‍ക്കണമെങ്കില്‍ പരസ്പരം അറിയുകയും അറിയിക്കുകയും വേണം, മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും സൗഹൃദം നിലനിര്‍ത്തുകയും ചെയ്യുമ്പോഴേ മാനവികത നിലനില്‍ക്കുകയുള്ളു, വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും വ്യതിരിക്തതയെ അംഗീകരിക്കുകയും ചെയ്യാന്‍ തയ്യാറാവണം, സ്വന്തത്തിലേക്ക് ചുരുങ്ങാതെ വിശാലമായ കാഴ്ചപ്പാടുകള്‍ ഉയര്‍ന്നു വരണം, അയല്‍പക്ക കൂട്ടായ്മകള്‍ ശക്തിപ്പെടണം എങ്കില്‍ മാത്രമേ മാനവികത നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളു. എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് മതം നോക്കിയാണ് കുറ്റവാളിയെ ശിക്ഷിക്കുന്നതും ഇളവ് നല്‍കുന്നതും, അധ്യാപകര്‍ കുട്ടികളെ ശാസിക്കുമ്പോള്‍ പോലും മതം കടന്ന് വരുന്നു, മതം നോക്കി ചേരിതിരിവും വിഭാഗീയതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, പ്രബുദ്ധരായ കേരള ജനത അത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ടെന്നും എന്‍. എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ പറഞ്ഞു.

സമ്മേളന സ്വാഗത സംഘം സൗദി ചെയര്‍മാന്‍ സലാഹ് കാരാടന്‍ പരിപാടി നിയന്ത്രിച്ചു, സമ്മേളനത്തിന്റെ ഭാഗമായി ജിദ്ദയില്‍ വനിതാ സംഗമം, പ്രവര്‍ത്തക സംഗമം, ഖുര്‍ആന്‍ സമ്മേളനം എന്നിവ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദയിലെ വിവിധ സംഘടനകളുടെ പ്രതിനിധികള്‍ സംസാരിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍ സമാപന ഭാഷണം നിര്‍വഹിച്ചു. അല്‍ അമീന്‍ സുല്ലമി ഖിറാഅത്ത് നടത്തി.