സ്‌കൂളില്‍ പോകാന്‍ ബസ്സ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Crime

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. സ്‌കൂളിലേക്ക് പോകാന്‍ ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥിയെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളപ്പില്‍ശാല സ്വദേശി ആകാശ്(17) ആണ് മരിച്ചത്. ചാല ബോയ്‌സ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ആകാശ്.

ബസ് കിട്ടാത്തതിനാല്‍ വീട്ടിലേക്ക് നടക്കുന്നതിനിടെ ക്ഷീണം തോന്നി ആകാശ് എള്ളുവിള പാലത്തിന് സമീപം ഇരുന്നു. എന്തിനാണ് ഇവിടെ ഇരിക്കുന്നതെന്ന് നാട്ടുകാരില്‍ ഒരാള്‍ ആകാശിനോട് ചോദിച്ചിരുന്നു. ക്ഷീണം തോന്നി ഇരുന്നതാണെന്ന് ആകാശ് മറുപടിയും നല്‍കി. വെയിലത്ത് ഇരിക്കേണ്ട, വീട്ടിലേക്ക് പോകാന്‍ പറഞ്ഞ ശേഷം നാട്ടുകാരന്‍ അവിടെ നിന്നും മടങ്ങുകയും ചെയ്തു.

പിന്നീട് കുറേ കഴിഞ്ഞ് ഇതുവഴി നടന്നു പോയവരാണ് വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന നിലയില്‍ ആകാശിന്റെ മൃതദേഹം കണ്ടെത്തിയത്.