ഷബ്‌നയുടെ ആത്മഹത്യ; ഭര്‍ത്താവിനും സഹോദരിക്കും മുന്‍കൂര്‍ ജാമ്യമില്ല

Kerala

കോഴിക്കോട്: ഷബ്‌നയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭര്‍തൃ മാതാവ് നബീസയുടേയും അമ്മാവന്‍ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. എന്നാല്‍ ഭര്‍തൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടുണ്ട്.

ഭര്‍ത്താവിന്റെ അമ്മാവന്‍ മര്‍ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്‌ന ആത്മഹത്യ ചെയ്തത്. ആയഞ്ചേരി സ്വദേശിയായ ഷബ്‌ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പൊലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്‌നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് ആദ്യം തയ്യാറായില്ല. ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്‌നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്‌സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

ഷബ്‌നയുടെ ആത്മഹത്യയില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി നിര്‍ദേശിച്ചിരുന്നു. വിഷയത്തില്‍ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഷബ്‌നയുടെ ഭര്‍ത്താവിനെതിരെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തണമെന്നും ഷബ്‌നയെ ആത്മഹത്യയിലേക്ക് തള്ളി വിട്ട ബന്ധുക്കള്‍ക്കെതിരെ സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ ചുമത്തണമെന്നും സതീദേവി നിര്‍ദേശിച്ചിരുന്നു.