കറുപ്പ് കണ്ട് കലിയിളകണ്ട, മുഖ്യമന്ത്രി വരുന്ന ദിവസം സ്വയം വെളുത്ത പെയിന്‍റടിച്ച് പഞ്ചായത്ത് അംഗത്തിന്‍റെ പ്രതിഷേധം

Kerala

പത്തനംതിട്ട: നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിക്കെതിരെ വ്യത്യസ്ത പ്രതിഷേധവുമായി തലവൂര്‍ പഞ്ചായത്തംഗം രഞ്ജിത്ത്. ശരീരം മുഴുവന്‍ വെള്ള പെയിന്റടിച്ചാണ് പ്രതിഷേധിച്ചത്. നവകേരള സദസ് പത്തനാപുരത്ത് എത്തുന്നതിന് മുന്നോടിയായാണ് പ്രതിഷേധം അരങ്ങേറിയത്.

മുഖ്യമന്ത്രി വരുന്നവഴിയില്‍ കറുത്ത കാക്കയ്ക്ക് പോലും രക്ഷയില്ല, കറുത്ത വസ്ത്രം, കറുത്ത കുട, കറുത്ത മാസ്‌ക്, കറുത്ത നിറം, എന്നിവ കണ്ടാല്‍ മുഖ്യന് കലിയിളകും, ഇതോടെ കറുത്ത ഫോണ്‍ പോലും ഞാന്‍ വെള്ളയാക്കി. അതുമാത്രമല്ല സ്വയം അങ്ങ് വെള്ളയായി റോഡില്‍ ഇറങ്ങുകയായിരുന്നു പഞ്ചായത്തംഗം.

അടുത്തിടെ ചില്ലറകളുമായി KSEB ക്കു പണികൊടുത്ത തലവൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാലുംമൂട് വാര്‍ഡ് അംഗമാണ് സി രഞ്ജിത്ത്.

കറുത്ത വസ്ത്രം, കറുത്ത കുട, കറുത്ത മാസ്‌ക്, കറുത്ത നിറം, എന്നിവ കണ്ടാല്‍ മുഖ്യന് കലിയിളകും, തനിയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവരെ പിടിച്ച് ജയിലടയ്ക്കുക എന്ന നയമാണ് മുഖ്യമന്ത്രി പിന്തുടരുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് 50 ലധികം പേരാണ് മുഖ്യമന്ത്രിയ്ക്ക് നേരെ കരിങ്കൊടി കാണിച്ചതിന് മാത്രം അഴിക്കുള്ളിലായത്, രഞ്ജിത്ത് പറഞ്ഞു.

ഇതിനു മുന്‍പ് ചങ്ങനാശേരിയില്‍ സ്‌നേഹാലയം അഗതിമന്ദിരത്തില്‍ നല്‍കാനായി പൊതിച്ചോറ് ശേഖരിക്കാന്‍ റോഡില്‍ നിന്ന വാകത്താനം പഞ്ചായത്ത് മെമ്പര്‍ എജി പാറപ്പാട്ടിനെ ആണ് ഒരു കാരണവുമില്ലാതെ കറുത്ത ഷര്‍ട്ടിട്ടു എന്ന കാരണത്താല്‍ പൊലീസ് തൂക്കി ജീപ്പിലിട്ടു സ്‌റ്റേഷനില്‍ കൊണ്ട് പോയിരുന്നു. ഇതാണ് ഈ വാര്‍ഡ് അംഗത്തെ ചൊടിപ്പിച്ചത്. അതിനാലാണ് വെളുത്ത പെയിന്റടിച്ചുള്ള ഈ പ്രതിഷേധം.