ഇടുക്കി മൂലമറ്റത്ത് ദമ്പതികള്‍ വെട്ടേറ്റു മരിച്ചു

Kerala

ഇടുക്കി: മൂലമറ്റത്ത് വയോധികരായ ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കല്‍ കുമാരന്‍ (70), ഭാര്യ തങ്കമ്മ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരോടൊപ്പം താമസിച്ചിരുന്ന മകനെ ദുരൂഹ സാഹര്യത്തില്‍ കാണാതായി. മാതാപിതാക്കളെ ആക്രമിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോയെന്നാണ് സൂചനകള്‍.

ഇന്ന് ബുധനാഴ്ച രാവിലെ 11 മണിയോടെ ഇവരെ അന്വേഷിച്ചു ചെന്ന ബന്ധുക്കളാണ് കുമാരനെയും തങ്കമ്മയെയും വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. കുമാരന്‍ മരിച്ച നിലയിലായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന തങ്കമ്മയെ കട്ടിലിനടിയില്‍ നിന്നാണ് കണ്ടെത്തിയത്. തുടര്‍ന്ന് മൂലമറ്റം പൊലീസിനെ വിവരമറിയിച്ചു. തങ്കമ്മയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുറിവു ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വച്ചു തന്നെ മരണപ്പെടുകയായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുവരും തൊഴിലുറപ്പ് ജോലിക്കുപോകുന്നവരാണ്. ബുധനാഴ്ച ഇവരെ പുറത്തു കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് വീട്ടിലെത്തിയ ബന്ധുവാണ് ഇരുവരും രക്തത്തില്‍ കുളിച്ചു കിടക്കുന്നതു കണ്ടത്. ഉടന്‍ പഞ്ചായത്ത് അംഗത്തെ വിവരം അറിയിച്ചു. അദ്ദേഹം അറിയിച്ചതനുസരിച്ചാണ് പൊലീസ് സ്ഥലത്തെത്തിയത്.

ഇവരുടെ മകന്‍ അജേഷിന് ചൊവ്വാഴ്ച രാത്രി റോഡില്‍ വീണു പരുക്കേറ്റിരുന്നു. ഇയാളെ അയല്‍വാസികള്‍ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി തിരികെ വീട്ടില്‍ എത്തിച്ചു. പിന്നീട് അജേഷിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അജേഷിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണ്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.