കടല്‍ക്കരുത്ത് വിളിച്ചോതി ഐ എന്‍ എസ് കബ്രയും ഐ സി ജി എസ് ആര്യമാനും

Kerala

കോഴിക്കോട്: ആദ്യമായി കപ്പലില്‍ കയറിയതിന്റെ ആകാംക്ഷയും സന്തോഷത്തിലുമാണ് മൂന്നാമത് ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിലെത്തിയവരെല്ലാം. ഫെസ്റ്റിന്റെ ഭാഗമായി തീരത്തെത്തിയ ഇന്ത്യന്‍ നേവിയുടെ കബ്രയും കോസ്റ്റ് ഗാര്‍ഡിന്റെ ആര്യമാന്‍ കപ്പലും സന്ദര്‍ശിക്കാന്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ എത്തിയത് രണ്ടായിരത്തോളം പേര്‍. കോസ്റ്റ് ഗാര്‍ഡ് കപ്പലിന് മുന്‍വശത്തായി സജ്ജീകരിച്ച ബൊഫോഴ്‌സ് തോക്കുകള്‍ കാണാനും സെല്‍ഫി പകര്‍ത്താനുമാണ് വന്‍ തിരക്ക്.

കപ്പലിന്റെ ബ്രിഡ്ജില്‍ രണ്ടു വശത്തുമായുള്ള അത്യാധുനിക എസ്ആര്‍സിജി തോക്കും മറ്റു സുരക്ഷാ ഉപകരണങ്ങളും ആളുകള്‍ അത്ഭുതത്തോടെ നോക്കിക്കണ്ടു. ലെഫ്റ്റനന്റ് കമാന്‍ന്റന്റ് അംങ്കിത് ശര്‍മ്മയാണ് കോസ്റ്റ് ഗാര്‍ഡ് കപ്പലിന്റെ കമാന്‍ഡിങ് ഓഫീസര്‍.

കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മ്മിച്ച പതിനെട്ടാമത് ഫാസ്റ്റ് പെട്രോളിങ് വെസലാണ് ഐസിജിഎസ് ആര്യമാന്‍. ആദേശ് വിഭാഗത്തില്‍ ഉള്‍പെട്ട കപ്പല്‍ ദ്ര്യുതഗതിയിലുള്ള സര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ ഓപറേഷനും തീരദേശ പെട്രോളിംഗിനുമാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 35 നോട്ടിക്കല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കപ്പല്‍ സാഗര്‍ കവച്, സജഗ് എന്നീ സെര്‍ച്ച് ആന്‍ഡ് റസ്‌ക്യൂ പരിശീലങ്ങളില്‍ പ്രധാന പങ്കാളികളിയാണെന്ന് അസിസ്റ്റന്റ് കമാന്‍ഡന്റ് രജനീഷ് റാഠി പറഞ്ഞു.

കോസ്റ്റ്ഗാര്‍ഡ് ഫിക്‌സഡ് വിങ് എയര്‍ക്രാഫ്റ്റായ ഡോര്‍ണിയര്‍ ബേപ്പൂര്‍ തീരംതൊട്ട് പറന്നത് കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ചു.

ഇന്ത്യന്‍ നേവിയുടെ കപ്പലായ കബ്രയിലും പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ പേരാണ് നേവിയുടെ ഫാസ്റ്റ് അറ്റാക്കിങ് കപ്പലായ കബ്രയ്ക് നല്‍കിയിട്ടുള്ളത്. ഒരു മിനുറ്റില്‍ 200 മുതല്‍ 300 റൗണ്ട് ഫയറിങ് കപ്പാസിറ്റിയുള്ള സിആര്‍എന്‍ 91 തോക്കാണ് കബ്രയിലെ പ്രധാന ആകര്‍ഷണം. ലെഫ്റ്റനന്റ് കമാന്റന്റ് അജിത് മോഹനാണ് ഷിപ്പ് കമാന്‍ഡിങ് ഓഫീസര്‍.

ഡിസംബര്‍ 29 വരെ രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്ക് കപ്പലുകള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് ഐസിജിഎസ് ആര്യമാനും ഐഎന്‍എസ് കബ്രയും ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരില്‍ നങ്കൂരമിടുന്നത്.

പ്രതിരോധ വകുപ്പിന്റെയും നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും സ്റ്റാളുകളും ബേപ്പൂര്‍ തുറമുഖത്ത് ഒരുക്കിയിട്ടുണ്ട്. സേനയെ പരിചയപ്പെടുത്താനും ഷിപ്പില്‍ ഉപയോഗിക്കുന്ന മറ്റു യന്ത്രങ്ങളെ കുറിച്ച് അറിയാനും ഫെസ്റ്റിന്റെ ഭാഗമായി പോര്‍ട്ടില്‍ ഒരുക്കിയ സ്റ്റാളിലൂടെ സാധിക്കും. കപ്പല്‍ കാണാനെത്തുന്നവര്‍ക്ക് തീരദേശ സുരക്ഷയെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡിന്റെ ദൗത്യങ്ങളെക്കുറിച്ചുമെല്ലാം കണ്ടും കേട്ടും മനസ്സിലാക്കാം.

നേവിയുടെയും കോസ്റ്റുഗാര്‍ഡിന്റെയും ഹെലികോപ്റ്റര്‍ സെര്‍ച്ച് ഡെമോണിയ, ഫ്‌ലൈ പാസ്റ്റ് എന്നിവയും ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കോസ്റ്റുഗാര്‍ഡിന്റെ എഎല്‍എച്ച് ഹെലികോപ്റ്റര്‍ രക്ഷാദൗത്യ പ്രദര്‍ശനത്തിന്റെ ഭാഗമാകും. അവസാന ദിനം വൈകീട്ട് ഐസിജിഎസ് ആര്യമാന്‍ ബേപ്പൂര്‍ പുലിമുട്ടിനു പുറത്ത് നങ്കൂരമിട്ടതിനു ശേഷം ദീപാലങ്കാരവും ഫ്‌ലെയേഴ്‌സ് ഫയറിങ്ങുമുണ്ടാകും.