പുസ്തക പരിചയം / സാഗര്‍ പ്രഗീഷ്
യാത്രകള്‍ മരുന്നുകളാണ്. അറിയാത്ത ദേശങ്ങളിലൂടെയും മനുഷ്യാവസ്ഥകളിലൂടെയുമുള്ള യാത്രകള്‍ സ്വന്തം മുറിവുകളെയും വേദനകളെയും സാന്ത്വനിപ്പിച്ച് പൊറുപ്പിച്ചെടുക്കുന്ന മാന്ത്രികക്കൂട്ടുകളാണ്. എന്നാല്‍ ‘മുറിവുകള്‍ തഴമ്പുകളായി മാറിക്കഴിഞ്ഞാലും ഇടയ്ക്കിടെ അവിടം വേദനിയ്ക്കും’ എന്നാണ് പുതിയൊരു ദേശത്തേയ്ക്ക് നടക്കാന്‍ കൂട്ടുവിളിക്കുന്നതിനിടെ ‘പൊയ്ക’ എന്ന നോവലിലൂടെ സബാഹ് ഓര്‍മപ്പെടുത്തുന്നത്.
തെക്കന്‍ കേരളത്തിലെ ഒരു ഗ്രാമപ്രദേശത്ത് ആയിരത്തിതൊള്ളയിരത്തി എഴുപതുകളില്‍ ആരംഭിച്ച് രണ്ടായിരമാണ്ട് പിറക്കുംമുന്‍പ് അവസാനിക്കുന്നതാണ് ‘പൊയ്ക’യിലെ കാലമെങ്കിലും കഴിഞ്ഞനൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഒടുക്കംവരെയുള്ള മനുഷ്യജീവിതത്തിന്റെ ഉയര്‍ച്ചതാഴ്ചകളിലൂടെയും വികാസ പരിണാമങ്ങളിലൂടെയുമാണ് ഈ നോവല്‍ സഞ്ചരിക്കുന്നത്.

‘പൊയ്ക’ എന്നാല്‍ പൂക്കള്‍ നിറഞ്ഞ ജലാശയം. ഈ നോവലില്‍ ജലത്തിന് പകരം കണ്ണീരാണുള്ളതെന്ന് അവതാരികയില്‍ പ്രശസ്ത എഴുത്തുകാരന്‍ സന്തോഷ് ഏച്ചിക്കാനം. ആ ജലാശയതിനുള്ളില്‍ മതത്തിന്റെ കുപ്പായമിട്ട മുതല പതുങ്ങിയിരിപ്പുണ്ടെന്നും അവിടുത്തെ മനുഷ്യരുടെ ജീവിതം അവമതിയുടെയും തിരസ്‌കാരത്തിന്റെയും ഏകാന്തതയുടെയും കൂടിയാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ജലാശയത്തില്‍ നൂറുകണക്കിന് വ്യത്യസ്തരായ പ്രാണികള്‍ ഒന്നിച്ചധിവലിക്കുന്നതുപോലെ നോവലിലും പലവിധക്കാരായ ഒട്ടനവധി മനുഷ്യര്‍ വന്നുചേരുന്നുന്നുണ്ട്. സ്വയം വരയ്ക്കുന്ന ചിത്രങ്ങള്‍ക്കുള്ളിലെ കുന്നുകളിലേക്കും താഴ്‌വാരങ്ങളിലേക്കും നടന്നുമറയുന്ന ചിത്രകാരനായ ഷാവല്‍, മനോരോഗത്തിന്റെ ചങ്ങലപ്പൂട്ടില്‍ ബന്ധനസ്ഥനെങ്കിലും അത് സ്വന്തമായി തിരിച്ചറിയാന്‍ കഴിയാതെ മറ്റുള്ളവര്‍ക്ക് അതേരോഗത്തിന് ചികിത്സനടത്തുന്ന മസ്താന്‍ ദാവൂദ്, ഒരു തീവണ്ടിയെഞ്ചിന്‍പോലെ നിര്‍ത്തില്ലാതെ കുതിച്ചുപായാന്‍ ആഗ്രഹിച്ചവനെങ്കിലും അപ്രതീക്ഷിതമായി മുന്നില്‍തെളിഞ്ഞ പ്രണയത്തിന്റെ ചുവന്ന വെളിച്ചംകണ്ട് കിതച്ചുപോകുന്ന ബച്ചന്‍ഭായ്, അറക്കാന്‍പിടിച്ച പോത്ത് കുത്തിപ്പൊട്ടിച്ച ദുഷ്ടതയുടെ കണ്ണിനിന്നും സ്‌നേഹത്തിന്റെ കണ്ണീര്‍ പൊഴിക്കുന്ന മടന്തപ്പച്ച, മോഷ്ടാവിന്റെ മുഷിച്ചഅഴുക്കുവസ്ത്രം ഊരിമാറ്റി സ്വാതന്ത്ര്യസമരത്തിന്റെ ശുഭ്രമായഖദര്‍നൂല്‍ നെയ്യാനെത്തുന്ന ആഴാന്തക്കുഴിയുപ്പുപ്പ… ചങ്ങലക്കണ്ണികള്‍പോലെ കഥകളില്‍ നിന്നും കഥകളിലേക്ക് നീളുന്ന ഒട്ടനവധിയാളുകള്‍. ഈ കഥാപാത്രങ്ങളിലൂടെ, അവരുടെ ഉപകഥകളിലൂടെ നോവല്‍ മുന്നോട്ട് സഞ്ചരിക്കുമ്പോള്‍ വായനക്കാരനറിയാതെ കുട്ടിക്കാലത്തുനിന്നും യുവത്വത്തിലേക്ക് പ്രവേശിക്കുന്ന രണ്ടുപേരാണ് ഇബ്രാഹിമും മെഹര്‍ബാനും.
മനസ്സില്‍ പെയ്യുന്ന മഴയായ് ഇബ്രാഹിമിനോടുള്ള പ്രണയം മെഹ്‌റുവില്‍ നിറയുന്നുണ്ട്. ആകാശത്തെ ഒരു ചിറകായും കടലിനെ മറ്റേചിറകായും ചേര്‍ത്തുവച്ച് അവളവനുവേണ്ടി ചിത്രശലഭത്തെ നിര്‍മ്മിക്കുന്നുണ്ട്. ചെപ്പുകുടങ്ങളുടെ മൂടിതുറന്ന് പുറത്തേക്കൊഴുകുന്ന സുഗന്ധധൂമകങ്ങളുടെ നേര്‍മയോടെ അവള്‍ അവനിലേക്ക് ചേരാന്‍ ശ്രമിക്കുന്നുണ്ട്. ‘ഇബ്രാഹിമേ നീയാണെന്റെ മഴയെന്നും ആ മഴനനയാന്‍ മാത്രമാണെനിക്കിഷ്ട’മെന്നും അവളവനോട് പറയുന്നുണ്ട്.
എന്നാല്‍ ഇബ്രാഹിമിന് സഞ്ചരിക്കേണ്ടി വരുന്നത് എതിര്‍ദിശയിലേക്കാണ്! അത് സ്വന്തം തെരഞ്ഞെടുപ്പായിരുന്നില്ല എന്നതാണ് അവന്റെയും വായനക്കാരന്റെയും മനസ്സില്‍ ഒരുപോലെ കൊളുത്തുന്ന ചൂണ്ടയായി പിന്നീട് പരിണമിക്കുന്നത്. തന്നെതേടിയെത്തുന്ന ദുരന്തവേനല്‍ താണ്ടാന്‍ ഇബ്രാഹിം പണിപ്പെടുമ്പോള്‍ നിസ്സഹായതയുടെ പര്‍ദ്ദക്കുള്ളിലേക്ക് മെഹ്‌റു പിന്‍വലിയുന്നു. ഒരിക്കല്‍ പെയ്യനാഗ്രഹിച്ചിരുന്ന ഒരുതുണ്ട് മേഘമായി അവള്‍ അവനില്‍ നിന്നും വിട്ടു പോകുമ്പോള്‍ മുറിവുകളില്‍ കൊളുത്തിയ വേദന വായ്‌പൊത്തിപ്പിടിച്ച കരച്ചിലായി മാറുന്നു.
നിസ്സഹായരായ ആളുകളുടെ പിടിച്ചു നില്‍ക്കാനുള്ള പെടാപ്പാടുകളെ അപ്രതിരോധ്യമായ വരവുകൊണ്ട് തകര്‍ത്തുകളയുകയാണ വിധി ഈ നോവലില്‍. ആ പൊടിഞ്ഞു വീഴലുകളില്‍നിന്ന് ചിലതെല്ലാം കൂട്ടിച്ചര്‍ക്കാന്‍ വീണ്ടുമവര്‍ ശ്രമിക്കുന്ന കാഴ്ചയും സബാഹ് ആവിഷ്‌കരിക്കുന്നുണ്ട്. മനുഷ്യവംശങ്ങളുടെ
തകര്‍ച്ചയും അതിജീവനവും സമകാലീന ജീവിതത്തില്‍ ഏറെ പ്രസക്തമാകുമ്പോള്‍ ഈ നോവലിനും കാലികപ്രസക്തി ഏറുകയാണ്. പ്രസാധകര്‍: ഡി സി / കറന്റ് ബുക്‌സ്.