ന്യായീകരിച്ചും കൈ കഴുകിയും വനം മന്ത്രി, വനംവകുപ്പ് കഴിയുന്നതെല്ലാം ചെയ്യുന്നു, അതിന്‍റെ പ്രയോജനം വയനാട്ടിലുള്ളവര്‍ക്ക് കിട്ടുന്നില്ലെന്ന് വനംമന്ത്രി

Kerala

തിരുവനന്തപുരം/മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കെല്ലപ്പെട്ടിട്ടും വനം വകുപ്പിനെ ന്യായീകരിച്ചും കൈകഴുകിയും വനം മന്ത്രി. വനംവകുപ്പിന് ചെയ്യാന്‍ കഴിയുന്ന നിയമപരമായ എല്ലാ നടപടിയും ധ്രുതഗതിയില്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞത്. ജനങ്ങളുടെ ഭാഗത്തുനിന്ന് സഹകരണമുണ്ടെങ്കില്‍ മാത്രമേ പ്രശ്‌നം നല്ലരീതിയില്‍ പരിഹരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞ മന്ത്രി ജനക്കൂട്ടമുണ്ടാകുന്നത് കൂടുതല്‍ അപകടം ക്ഷണിച്ചുവരുത്തുമെന്നും പറഞ്ഞു. ജനങ്ങള്‍ സൗമ്യയമായി ഉദ്യോഗസ്ഥരുമായി സഹകരിച്ച് മുന്നോട്ടുപോണമെന്നും നിര്‍ദേശിച്ചു.

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പ്രാഥമികമായി ചെയ്യേണ്ടത്. മയക്കുവെടിവെച്ച് പിടികൂടുകയെന്നത് അവസാനത്തെ നടപടി മാത്രമാണ്. കൂടുതല്‍ ആളപായവും കൃഷിനാശവുമില്ലാത്ത പ്രതിരോധമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. സാധാരണ നടപടികള്‍കൊണ്ടുമാത്രം വയനാട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.

ആന ജനവാസമേഖലയില്‍ ഇറങ്ങിയെന്ന വിവരം ലഭിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ അവിടേക്ക് എത്തിയിരുന്നു. കര്‍മനിരതരായ ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്ന ഒരു വര്‍ത്തമാനവും ആരും പറയാന്‍ പാടില്ല. ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജനപ്രതിനിധികളുമായി ചര്‍ച്ച് ചെയ്ത് നടപടികളുമായി മുന്നോട്ടുപോവുക എന്നതാണ് അവിടെ സ്വീകരിക്കാന്‍ കഴിയുന്ന ഫലപ്രദമായ മാര്‍ഗം. കര്‍ണാടകയ്ക്ക് വീഴ്ച പറ്റിയോ എന്ന കാര്യത്തില്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.

പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി, അദ്ദേഹത്തിന്റെകൂടി സഹായം തേടുന്നതിനെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ആരുടെയെങ്കിലും ഭാഗത്തെ വീഴ്ചയല്ല അന്വേഷിക്കേണ്ടത്. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്, അതിനെ മറ്റുതരത്തില്‍ കാണേണ്ടതില്ല. കര്‍ണാടക വനംവകുപ്പുമായി ബന്ധപ്പെടും. ജില്ലാ കളക്ടര്‍ തലത്തിലുള്ള ആശയവിനിമയത്തിനും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനു പിന്നാലെ വന്‍ പ്രതിഷേധം. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ തടഞ്ഞു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. മൃതദേഹവുമായി നഗരമധ്യത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

മെഡിക്കല്‍ കോളജിലേക്ക് എത്തിയ വയനാട് എസ്പി ടി.നാരായണന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഗോ ബാക്ക് വിളികള്‍ ഉയര്‍ത്തി. എസ്പിയോടു വാഹനത്തില്‍നിന്ന് ഇറങ്ങി നടന്ന് പോകാന്‍ നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് വാഹനത്തില്‍നിന്നിറങ്ങി എസ്പി നടന്നുപോകുകയാണ് ചെയ്തത്.

ഇന്നു രാവിലെയാണു കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ പനച്ചിയില്‍ അജി (42) കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെ 7.30 ഓടെ മാനന്തവാടി ചാലിഗദ്ധയിലാണു കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലേക്കെത്തിയത്.

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.