ബംഗാളിൽ മമതബാനർജിയും മരുമകൻ അഭിഷേക് ബാനർജിയും വൈരം മറന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചു

Analysis

ബംഗാൾ കത്ത് : തയ്യാറാക്കിയത് ഭരത് കൈപ്പാറേടൻ

                                                                                                                                 
BJP യുമായി ചർച്ച നടത്തിയെന്ന വാർത്ത ശക്തമായി നിഷേധിച്ച് അഭിഷേക് ബാനർജി. ഈ ആഴ്ച ആദ്യം ഇരുവരുടെയും നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് പ്രചാരണത്തിനു തുടക്കം കുറിക്കും.

മമതയും മരുമകൻ അഭിഷേക് ബാനർജിയും തമ്മിലുള്ള ശീതസമരം പറഞ്ഞുതീർക്കാൻ ഇപ്പോഴെങ്കിലും സാധിച്ചത് പാർട്ടിക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ഇരുവരും തമ്മിലൂള്ള സ്പർദ്ദ വളർത്താനും പരമാവധി മുതലാക്കാനും BJP കാര്യമായ ശ്രമങ്ങൾ നടത്തിയിരുന്നു.
പൊതു തെരഞ്ഞെടുപ്പിനുള്ള പ്രചരണങ്ങൾക്കും സംഘടനാപരമായ ഒരുക്കങ്ങൾക്കുമിടയിൽ പരസ്പരം കലഹിച്ച് സമയം പാഴാക്കരുതെന്ന് മമതയും അഭിഷേകും തമ്മിൽ നടന്ന ചർച്ചയിൽ ധാരണയായി.

ഈ ഒത്തുതീർപ്പ് എത്ര കാലം നീണ്ടു നിൽക്കുമെന്നു പ്രവചിക്കാൻ കഴിയില്ലെങ്കിലും ഈ ആഴ്ച ആദ്യം തൃണമൂൽ കോൺഗ്രസ് തെരെഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കുമെന്നാണ് പാർട്ടി ആസ്ഥാനത്തു നിന്നുള്ള അറിയിപ്പ്.

നിലവിൽ തൃണമൂൽ കോൺഗ്രസ്സ് ദേശീയ ജനറൽ സെക്രട്ടറിയാണ് അഭിഷേക് ബാനർജി. ദീർഘനാളായി മമതയുമായി രസക്കേടിലായിരുന്ന അഭിഷേകിനെ തങ്ങളുടെ പാളയത്തിലെത്തിക്കാൻ BJP ഒളിഞ്ഞും തെളിഞ്ഞും വലവീശിയിരുന്നു.

ഫെബ്രുവരി 16-ന് പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ളോക്ക് തലം വരെയുള്ള നേതാക്കൾക്കായി അഭിഷേക് ഒരു സംഘടനായോഗം വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് അടുത്തുവന്ന പശ്ചാത്തലത്തിൽ ഈ യോഗം വളരെ പ്രാധാന്യമർഹിക്കുന്നു. പരസ്പരമുള്ള ശീതസമരം
അവസാനിപ്പിച്ച് ദീർഘനാളുകൾക്കു ശേഷം ചൊവ്വാഴ്‌ച മുഖ്യമന്ത്രിയെ മുഖാമുഖം കണ്ടതിൻ്റെ പശ്ചാത്തലത്തിലാണ് ഈ പ്രചരണ യോഗം തീരുമാനിച്ചത്.

കഴിഞ്ഞ വർഷം ദുർഗാ പൂജയ്ക്ക് ശേഷം മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തൻ്റെ ലോക്‌സഭാ മണ്ഡലമായ ഡയമണ്ട് ഹാർബറുമായി ബന്ധമില്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തനത്തിലും അഭിഷേക് പങ്കെടുത്തിരുന്നില്ല.

ബംഗാളിൽ വൻതോതിൽ സീറ്റുകൾ നേടാനുള്ള എല്ലാ തന്ത്രങ്ങളും പുറത്തെടുക്കാൻ ബിജെപി ശ്രമിക്കുമെന്നുറപ്പായിരിക്കെ ഫെബ്രുവരി 16 നാണ് അഭിഷേക് പാർട്ടിയുടെ എല്ലാ എംപിമാരെയും എംഎൽഎമാരെയും ബ്ലോക്ക് പ്രസിഡൻ്റുമാരെയും നേരിൽ കാണുന്നത്.