ആന്ധ്രാ കത്ത് : തയ്യാറാക്കിയത് ഭരത് കൈപ്പാറേടൻ
ആന്ധ്രാ പ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബുവുമായുള്ള അമിത്ഷായുടെ കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയോടെ മുഖ്യ പ്രതിപക്ഷമായ ടിഡിപി വീണ്ടും എൻഡിഎ – യിലേക്കു മടങ്ങുമെന്ന അഭ്യൂഹം ശക്തിപ്പെട്ടു.
ടിഡിപി അധ്യക്ഷൻ നായിഡു ബിജെപിക്കും ജനസേനയ്ക്കും 30 നിയമസഭാ സീറ്റുകളും ഏകദേശം 6 ലോക്‌സഭാ സീറ്റുകളും വാഗ്ദാനം ചെയ്തുവെന്നാണ് സൂചന.
ബിഹാറിൽ നിതീഷുമായി ബിജെപി ഉണ്ടാക്കിയ അനുരഞ്ജനത്തിന് തൊട്ടുപിന്നാലെയാണ് നായിഡുവുമായുള്ള ഷായുടെ കൂടിക്കാഴ്ച.
“അവസരവാദി”യായ ചന്ദ്രബാബു നായിഡുവിനുവേണ്ടി എൻഡിഎയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് കൃത്യം അഞ്ച് വർഷത്തിന് ശേഷം, ബിജെപിയുടെ മുഖ്യ തന്ത്രജ്ഞൻ അമിത് ഷാ ബുധനാഴ്ച രാത്രി ദില്ലിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ ടിഡിപി മേധാവിയെ സ്വീകരിച്ചു സൽക്കരിച്ചു ചർച്ച നടത്തി.
അടഞ്ഞ മുറിക്കുള്ളിൽ എന്താണ് ഇരുവരും സംസാരിച്ചതെന്ന് ഔപചാരികമായി ആരും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വരാനിരിക്കുന്ന ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ TDP വീണ്ടും NDA സഖ്യത്തിലേക്ക് പ്രവേശിക്കാനുള്ള സമ്മതം നായിഡു പ്രകടിപ്പിച്ചതായാണ് സൂചന.
മറ്റൊരു BJP സഖ്യ കക്ഷിയായ പവൻ കല്യാണിൻ്റെ ജനസേനയെ മൂന്നാം പങ്കാളിയായി നിലർത്തിക്കൊണ്ടു തന്നെയായിരിക്കും സഖ്യമുണ്ടാക്കുക എന്നാണ് ലഭ്യമാകുന്ന അറിവ് .
ബിജെപി അധ്യക്ഷൻ ജെപി നദ്ദയും ചർച്ചയിൽ പങ്കെടുത്തു.