ആനക്ക് പിന്നാലെ കടുവയും, വയനാട്ടിലെ പടമല പ്രദേശത്ത് ഭീതിയൊഴിയുന്നില്ല

Wayanad

മാനന്തവാടി: ആളെക്കൊല്ലി ആനക്ക് പിന്നാലെ കടുവയും ഇറങ്ങിയതോടെ വയനാട് പടമലയില്‍ ഭീതിയൊഴിയുന്നില്ല. ഇന്ന് രാവിലെ പള്ളിയില്‍ പോയവരാണ് റോഡില്‍ കടുവയെ കണ്ടത്. കടുവ റോഡ് മുറിച്ച് കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അതേസമയം സിസിടിവി ദൃശ്യങ്ങളില്‍ കണ്ടത് കടുവയാണോ എന്ന് വനം വകുപ്പ് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ നടത്തിയിട്ടില്ല. ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിച്ച് വരികയാണെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

പ്രദേശത്ത് കടുവ ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. കര്‍ഷകനായ അജീഷിനെ കര്‍ണാടകയില്‍ നിന്നെത്തിയ മോഴയാന കൊലപ്പെടുത്തിയ സ്ഥലത്തിന് സമീപത്തായാണ് ഇപ്പോള്‍ കടുവയെയും കണ്ടിരിക്കുന്നത്.

അജീഷിനെ കൊലപ്പെടുത്തിയ ആനയെ ദിവസങ്ങള്‍ പിന്നിട്ടിട്ടും പിടികൂടാനായിട്ടില്ല. ഇതില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് നടത്തുന്നത്. ഇതിനിടൊണ് ഭീതിവിതച്ച്് കടുവയിറങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്. അതിനിടെ മിഷന്‍ ബേലൂര്‍ മഗ്ന നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമയവും സന്ദര്‍ഭവും ഒത്തുവന്നാല്‍ ഇന്ന് മയക്കുവെടി വെച്ചേക്കുമെന്നാണ് സൂചന. നിലവില്‍, ഉള്‍ക്കാടുകളിലൂടെയാണ് ആന സഞ്ചരിക്കുന്നത്. ഇതുതന്നെയാണ് ആനയെ പിടികൂടുന്നതിനുള്ള ദൗത്യം ദുഷ്‌കരമാക്കുന്നത്.