ബി ജെ പിയെ ജയിക്കാന്‍ അനുവദിക്കരുത്: ശശി തരൂര്‍

Malappuram

കരിപ്പൂര്‍ (വെളിച്ചംനഗര്‍): ലോകസഭ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ തോല്‍പ്പിക്കാന്‍ എല്ലാമതക്കാരും ഒന്നിച്ചു നില്‍ക്കണമെന്ന് ഡോ ശശി തരൂര്‍. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ നിങ്ങളുടെ സത്യത്തേയും നിങ്ങള്‍ ഞങ്ങളുടെ സത്യത്തേയും ബഹുമാനിക്കുമെന്ന് പഠിപ്പിച്ച വിവേകാനന്ദന്റെ ഹിന്ദുവാണ് ഞാന്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നിലനിന്നിരുന്ന വര്‍ണ വിഭാഗീയ രാഷട്രീയത്തെ ഇന്ത്യയില്‍ തിരികെ കൊണ്ടുവരാന്‍ ബി ജെ പി ശ്രമിക്കുകയാണ്.

ഹിന്ദി ഹിന്ദു ഹിന്ദുസ്ഥാന്‍ മുദ്രാവാക്യത്തെ നാം തടുത്തേ മതിയാവൂ. ജര്‍മിനിയും കൊറിയയും ഭിന്നിച്ചത് രാഷ്ടീയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ദേശീയതയുടെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ രൂപീകരിച്ചത്. എന്നാല്‍ നെഹ്‌റുവും ഗാന്ധിയും മതാധിഷ്ഠിത രാഷ്ട്രീയം അംഗീകരിച്ചില്ല. എല്ലാവര്‍ക്കും വേണ്ടിയാണ് ഇന്ത്യയുണ്ടാക്കിയത്. അതിനാല്‍ ഭരണ ഘടന നിര്‍മ്മിക്കാന്‍ മൂന്നുവര്‍ഷമെടുത്തു. മതത്തിന്റെ രാജ്യമാക്കില്ല എന്നത് നമ്മുടെ തീരുമാനമായിരുന്നു.

നിറമോ ഭാഷയോ വേഷമോ പ്രശ്‌നമാകാതെ ഒരേ അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. ഇന്ദിരാഗാന്ധി ഭരണഘടനയില്‍ സെക്കുലര്‍ എന്ന പദം എഴുതി ചേര്‍ത്തുവെന്നാണ് ബി ജെ പി പറയുന്നത്. എന്നാല്‍ ഈ ഭരണഘടന തന്നെ സെക്കുലറാണ്.

മുസ്ലിം സമുദായത്തെ ഒഴിവാക്കി പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ടു. നമ്മുടെ പൗരത്വത്തെ ഇല്ലാതാക്കുന്നതിന് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം നമ്മുടെ വോട്ടാണ്. ഇന്ത്യ മുന്നണി രാജ്യത്തിന്റെ ചില ഭാഗത്ത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും സി പി എമ്മും ഒന്നിക്കില്ല. തൊട്ടടുത്ത് തമിഴ്‌നാട്ടില്‍ എല്ലാവരും ഒരുമിച്ചാണ് നില്‍ക്കുന്നത്. ബി ജെ പിയെ ജയിക്കാന്‍ സമ്മതിക്കരുത് എന്നാണ് എനിക്ക് പറയാനുള്ളത്. തരൂര്‍ പറഞ്ഞു.