കല്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സഹപാഠികള്‍. സിദ്ധാര്‍ത്ഥിനെ കൊണ്ട് നിലത്തെ മലിന ജലവും മൂത്രവും കുടിപ്പിച്ചതായാണ് വെളിപ്പെടത്തല്‍. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആമാശയത്തില്‍ നിന്ന് കറുത്ത ദ്രാവകം കിട്ടിയിരുന്നു. സിദ്ധാര്‍ത്ഥ് മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചില്ലെന്നും പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാകുന്നു.
സിദ്ധാര്‍ത്ഥിന് മൂന്ന് ദിവസം കുടിവെള്ളം നല്‍കിയില്ല. മരിച്ച ദിവസവും ക്രൂരമായ മര്‍ദനം സിദ്ധാര്‍ത്ഥ് നേരിട്ടു. പ്രതികളെ ഭയന്നാണ് മര്‍ദന വിവരം പറയാത്തതെന്നും വിദ്യാര്‍ത്ഥികളുടെ മൊഴി. കോളജ് യൂണിയന്‍ അംഗങ്ങളാണ് എല്ലാത്തിനും തീര്‍പ്പ് കല്‍പ്പിക്കുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
സിദ്ധാര്‍ത്ഥിന്റെ കൂടെ പഠിച്ച 4 പേരും സീനിയേഴ്‌സും ചേര്‍ന്നാണ് മര്‍ദിച്ച് അവശനാക്കി മൂന്ന് ദിവസം വെള്ളം പോലും കൊടുക്കാതെ പാര്‍പ്പിച്ച ശേഷം കുളിമുറിയില്‍ കെട്ടിത്തൂക്കിയത് എന്ന് പിതാവ് പറഞ്ഞു. മകന്റെ സംസ്‌കാരത്തിനു എത്തിയ അവന്റെ സഹപാഠികളാണ് ഇത് എന്നോട് ചെവിയില്‍ പറഞ്ഞത്. സംസ്‌കാരത്തിന് എത്തിയ സഹപാഠികളില്‍ ചിലര്‍ എന്നോടു സംസാരിക്കണമെന്നു പറഞ്ഞു. എന്നെ മാറ്റിനിര്‍ത്തി അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടാല്‍ സഹിക്കാന്‍ പറ്റില്ല. പക്ഷേ, ആ കുട്ടികള്‍ക്കു പേടിയാണ്. എന്തെങ്കിലും കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വച്ചേക്കില്ല എന്നാണ് അവിടത്തെ കായികാധ്യാപകന്‍ കുട്ടികള്‍ക്കു നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. കുട്ടികളുടെ ജീവനു ഭീഷണിയുള്ളതിനാലാണ് അവരെ ഇതുവരെ ഞങ്ങള്‍ ഇതിലേക്കു വലിച്ചിഴയ്ക്കാത്തത്. ഇനി ആ കുട്ടികള്‍ പേടിക്കേണ്ട കാര്യമില്ല. കാരണം ഈ സമൂഹം മുഴുവന്‍ അവര്‍ക്കൊപ്പം നില്‍ക്കും.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വായിച്ചു പൂര്‍ത്തിയാക്കാന്‍ എനിക്കു കഴിഞ്ഞില്ല. മര്‍ദിച്ച് മൃതപ്രായനാക്കിയ ശേഷം മൂന്ന് ദിവസം അവനു ഭക്ഷണമോ വെള്ളമോ നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ട്. അവനു ഭക്ഷണം കഴിക്കാനല്ലേ ഞാന്‍ 15 വര്‍ഷം ഗള്‍ഫില്‍ പോയിക്കിടന്നു കഷ്ടപ്പെട്ടത്? സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞു.