തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ബാലസാഹിത്യ അക്കാദമി നോവൽ അവാർഡിന് അഷ്റഫ് കാവിൽ എഴുതിയ ‘പാട്ടുകാരൻ ‘എന്ന ബാലനോവൽ അർ
ഹമായി. കോഴിക്കോട് യുവത ബുക്സാണ് പ്രസാധകർ. പതിനായിരത്തിയൊന്നു രൂപയും പ്രശംസാപത്രവും ശില്പവുമടങ്ങുന്ന അവാർഡ് ഏപ്രിൽ ആദ്യവാരം തൃശൂർ കേരളസാഹിത്യ അക്കാഡമിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കാവിൽ സ്വദേശിയായ അഷ്റഫ് കാവിൽ മലപ്പുറം ജില്ലയിലെ വാഴക്കാട് ചെറുവട്ടൂർ യു.പി സ്കൂൾ അധ്യാപകനാണ്. കവിത, നോവൽ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിൽ 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രൊഫ.
ജോസഫ് മുണ്ടശ്ശേരി അവാർഡ്, അറ്റ്ലസ് – കൈരളി അവാർഡ്, ബഷീർ പുരസ്കാരം, ഡോ: അബേദ്കർ നാഷണൽ ഫെല്ലോഷിപ്പ്തുടങ്ങി 12 ഓളം അവാർഡുകൾ അഷ്റഫ് കാവിലിന് ലഭിച്ചിട്ടുണ്ട്. 2011ൽ സംസ്ഥാന പാഠപുസ്തക സമിതി അംഗമായിരുന്നു.
1987ലാണ് കോഴിക്കോട് ആസ്ഥാനമായി യുവത ബുക്സ് പ്രവർത്തനമാരംഭിച്ചത്. മത സാഹിത്യ സാംസ്കാരിക മേഖലകളിലെ പ്രൗഢമായ രണ്ട് ഡസനോളം പുസ്തകങ്ങൾ ഒന്നിച്ച് പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു രചനാ ലോകത്തേക്ക് യുവതയുടെ പ്രവേശനം. അക്ഷരകൈരളിയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുവത സ്ഥിര പ്രതിഷ്ഠ നേടി. ശ്രദ്ധേയമായ നിരവധി കൃതികൾ ഇതിനകം യുവതയിൽ നിന്ന് പ്രസിദ്ധീകൃതമായിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ പുസ്തകമേളയായി ഖ്യാതി നേടിയ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ 1998 മുതൽ യുവത ബുക്സ് തുടർച്ചയായി പങ്കെടുത്തുവരുന്നു.
പുസ്തക പ്രസാധനരംഗത്ത് 37 വർഷങ്ങൾ പിന്നിടുന്ന യുവതയുടെ വളർച്ചയിൽ ഒരു പൊൻതൂവലാണ് സംസ്ഥാന ബാലസാഹിത്യ അക്കാദമിയുടെ ഈ നോവൽ പുരസ്കാരം.