പൂക്കോട് ഇന്നും പ്രതിഷേധ വേലിയേറ്റം, കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായി കെ എസ് യു മാര്‍ച്ച്, പ്രതിഷേധവുമായി എം എസ് എഫും

Kerala

കല്പറ്റ: പൂക്കോട് ഇന്നും പ്രതിഷേധത്തിന്റെ കേന്ദ്രമായി. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും പിന്നീട് കണ്ണീര്‍ വാതകവും പ്രയോഗിച്ചാണ് കെ എസ് യു പ്രവര്‍ത്തകരെ നേരിട്ടത്.

കെ.എസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഒരുമിച്ചാണ് പ്രതിഷേധം തുടര്‍ന്നത്. ക്യാമ്പസിനകത്തേക്ക് കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. ഇതോടെ പൊലീസിന് നേരെ പ്രവര്‍ത്തകര്‍ കമ്പും കല്ലും വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഒന്നിലധികം തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതിനിടയില്‍ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി.

എംഎസ്എഫ് പ്രവര്‍ത്തകരാണ് ആദ്യം സര്‍വകലാശാലയിലേക്ക് പ്രതിഷേധവുമായെത്തിയത്. ബാരിക്കേഡുകള്‍ മറികടക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും തുടര്‍ന്ന് ഉന്തും തള്ളുമുണ്ടായി. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. കെട്ടിത്തൂക്കി കൊന്നില്ലേ എന്ന മുദ്രാവാക്യവുമായാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് ചെയ്‌തെത്തിയത്. എംഎസ്എഫ് പ്രവര്‍ത്തകര്‍ മടങ്ങുന്നതിന് മുമ്പാണ് പ്രതിഷേധവുമായി കെ.എസ.യു പ്രവര്‍ത്തകര്‍ എത്തിയത്.