നെൽകൃഷിയുടെ പുത്തൻ അറിവുകളുമായി മുബാറക്ക് സ്കൗട്ട് യൂണിറ്റ്

Kannur

റമീസ് പാറാൽ

തലശ്ശേരി: സമൂഹത്തിൽ അന്യംനിന്ന് പോകുന്ന കൃഷിയുടെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കി നാലുമാസം നീണ്ടുനിന്ന കാർഷിക പ്രവർത്തനത്തിലൂടെ കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിച്ച് തലശ്ശേരി മുബാറക് ഹയർസെക്കൻഡറി സ്കൂൾ സ്കൗട്ട് യൂണിറ്റിൻ്റെ പ്രവർത്തനം ശ്രദ്ധേയമായി.

സ്കൗട്ട് യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീ നാരായണ ഗുരുവിൻ്റെ പാദസ്പർശമേറ്റ ജഗന്നാഥ ക്ഷേത്രത്തിലെ പാടത്തിൽ നടത്തിയ നെൽകൃഷി വിത്തിടൽ മുതൽ തലശ്ശേരി കാർണിവൽ സ്റ്റാളിലെ വിൽപനവരെ കൃഷിയുടെയും ഉൽപന്നത്തിൻ്റെയും വിപണനത്തിൻ്റെയും ഓരോ ഘട്ടവും നിരന്തര പ്രയത്നത്തിൻ്റെ ഫലമായി കുട്ടികൾ മനസ്സിലാക്കുകയായിരുന്നു.

കൃഷിയുടെ വിവിധ മേഖലകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക് ജീവിതത്തിലെ നനവ്യാനുഭൂതിയായി മാറി. മണ്ണിനെയും വിണ്ണിനെയും സ്നേഹിക്കുന്ന ഒരു പുതു തലമുറയെ സൃഷടിക്കാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചതായി സ്കൗട്ട് അധ്യാപകൻ കെ പി അഷ്റഫും, കർഷകനായ പി .പി.ഹുസൈൻ മാസ്റ്ററും പറഞ്ഞു. അധുനികതയുടെ ആഡംഭരങ്ങളിൽ മതിമറക്കുന്ന സമൂഹത്തിൽ കാർഷിക സംസ്കാരത്തെ തിരിച്ചുപിടിക്കാനുള്ള യഥാർത്ഥ ശ്രമമാണിവിടെ നടന്നത്.

കുട്ടികൾക്ക് കൃഷിപ്പാഠം മനപ്പാഠമായി മാറി. വയലിൻ്റെ ഞാറ്റടി മുതൽ വിത്തിടൽ ,ഞാറ് പറിക്കൽ, വിത്ത് വിതയ്ക്കൽ, കൊയ്ത്ത്, മെതിക്കൽ എങ്ങനെയാണ് അരിയായി മാറി തീൻമേശയിലെത്തുന്നതെന്നുമുള്ള പാഠം കുട്ടികൾ പഠിച്ചു കഴിഞ്ഞു.

കൊയ്ത്തിനു ശേഷം നെല്ല് അടിച്ചെടുത്ത് സ്കൂളിലെത്തിച്ച് അത് പാക്ക് ചെയ്ത് വിപണിയിൽ ഇറക്കിയതും കുട്ടികൾക്ക് പുതിയ പാഠമായി മാറി. തലശ്ശേരി അരി എന്ന പേരിൽ തയ്യാറാക്കി കാർണിവൽ സ്റ്റാളിൽ കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ വിപണന ഉദ്ഘാടനം നടത്തി. വിപണിയിൽ ഇറക്കിയതിനു പുറമേ സ്കൗട്ടിൻ്റെ നേതൃത്വത്തിൽ വിൽപ്പന നടത്തിയതും കുട്ടികൾക്ക് ആവേശമായി മാറി. നമ്മൾ നിത്യവും കഴിക്കുന്ന അരി എങ്ങനെയാണ് ഭക്ഷ്യവിഭവമായി മാറുന്നതെന്നും ഇതിനുവേണ്ടി കർഷകർ അനുഭവിക്കുന്ന പ്രയാസങ്ങളും അത് വിപണിയിൽ ഇറക്കാനും അത് വിൽപ്പന നടത്താനുമുള്ള കർഷകരുടെ പ്രയാസങ്ങളും കുട്ടികൾ അനുഭവത്തിലൂടെ പഠിച്ചു.

തലശ്ശേരി മുനിസിപ്പാലിറ്റി, കൃഷി വകുപ്പ്, ജ്ഞാനോദയ യോഗം, തലശ്ശേരി മുബാറക്ക് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ്, മാനേജിങ് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നേക്കർ വയലിൽ കൃഷിയിറക്കിയത്.