ആര്യ വിവാഹിതയാകുന്നത് ദേവിക്ക് ഇഷ്ടമായില്ല, വിവാഹ സാരി വാങ്ങിയ ആര്യയെ വിളിച്ചുവരുത്തിയത് സാത്താന്‍ സേവയ്ക്ക്

Kerala

തിരുവനന്തപുരം: സുഹൃത്തായ ആര്യയുടെ വിവാഹം സാത്താന്‍ സേവക്കാരിയായ ദേവിക്കും നവീനും ഇഷ്ടമായില്ലെന്നും കൂട്ടമരണത്തിന് ഇടയാക്കിയത് ഇതാണെന്നും സൂചന. വിവാഹ സാരി വരെ വാങ്ങിയ ആര്യയെ വിളിച്ചുവരുത്തിയത് സാത്താന്‍ സേവയ്ക്ക് കൊണ്ടുപോയത്.

അരുണാചലില്‍ നടന്ന ആ മൂന്ന് മരണങ്ങള്‍ക്ക് പിന്നില്‍ സാത്താന്‍ സേവയെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്. കോട്ടയം മീനടം സ്വദേശി നവീന്‍ തോമസ്, ഭാര്യ ദേവി, ഇവരുടെ സുഹൃത്തായ തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം സ്വദേശി ആര്യ ബി.നായര്‍ എന്നിവരെയാണ് അരുണാചലിലെ ജിറോയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. ജിറോയിലെ ബ്ലൂപൈന്‍ ഹോട്ടലിലെ 305ാം നമ്പര്‍ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്.

ഡെവിള്‍ വര്‍ഷിപ്പ് എന്നാല്‍ സാത്താന്‍ സേവയാണ്. ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റിന്റെ മറ്റൊരു രൂപമാണിത്. അഞ്ച് ദിവസവും ദേവിക്കും നവീനും ഒപ്പം ഒരു മുറിയില്‍ തന്നെയായിരുന്നു ആര്യയും താമസിച്ചിരുന്നത്. ആര്യയുടെ മൃതദേഹത്തില്‍ കഴുത്തിലാണ് ബ്ലേഡ് കൊണ്ട് പരുക്കേറ്റത്. ദേവിയുടെ കൈകളിലാണ് മുറിവേറ്റിട്ടുള്ളത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും മുറിയില്‍ നിന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം നവീന്‍ ജീവനൊടുക്കിയതാകാമെന്നാണ് ഇറ്റാനഗര്‍ പൊലീസിന്റെ സംശയം.

മരണാനന്തര ജീവിതത്തെക്കുറിച്ച് ദമ്പതിമാര്‍ ഫോണില്‍ തിരഞ്ഞതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ദുര്‍മന്ത്രവാദത്തിലേക്കാണ് സൂചന ലഭിക്കുന്നത്. സാത്താന്‍ സേവയ്ക്ക് നവീന്‍ അടിമപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലും ദേവിയുടേത് തറയിലുമാണ് കണ്ടെത്തിയത്. നവീന്റെ മൃതദേഹം കുളിമുറിയിലും. മൃതദേഹങ്ങള്‍ക്കരികെ ബ്ലേഡും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇവര്‍ ശരീരമാകെ മുറിവേല്‍പ്പിച്ചതെന്നാണ് നിഗമനം.

അതീന്ദ്രീയ സ്വഭാവം കൈവരിക്കാനാണ് പലരും സത്താന്‍ സേവയെന്ന അന്ധവിശ്വാസത്തിലേക്ക് വഴുതി വീഴുന്നത്. നവീനാണ് ഈ അതീന്ദ്രീയ വിശ്വാസ ഗ്രൂപ്പിന്റെ ഭാഗമായി ആദ്യം മാറിയത്. തിരുവനന്തപുരത്ത് സാത്താന്‍ സേവക്കാര്‍ സജീവമാണെന്ന വാദം നേരത്തെ തന്നെ സജീവമായിരുന്നു. വഴുതക്കാട് കേന്ദ്രമായി ഇത്തരം സംഘങ്ങള്‍ ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അരുണാചലിലേക്ക് ഇവരെ പറഞ്ഞയച്ചതും സാത്താന്‍ സേവക്കാരാണെന്നും സൂചനകളുണ്ട്. നവീന്റെ ബന്ധങ്ങള്‍ ചികഞ്ഞു പോയാല്‍ ഇവരെ കണ്ടെത്താമെന്നതാണ് വസ്തുത.

എട്ടു കൊല്ലം മുമ്പാണ് ദേവിയും ആര്യയും സുഹൃത്തുക്കളാകുന്നത്. ജര്‍മന്‍ ഭാഷ്യാ അദ്ധ്യാപികയായ ദേവിയും ഫ്രഞ്ച് ടീച്ചറായ ആര്യയും ഒരു സ്‌കൂളിലായിരുന്നു പഠിപ്പിച്ചിരുന്നത്. സ്‌കൂളില്‍ പഠിപ്പിക്കാന്‍ പോയതിന് ശേഷം സമൂഹവുമായി അടുത്ത ബന്ധം ആര്യ പുലര്‍ത്തിയിരുന്നില്ല. വിവാഹങ്ങള്‍ തട്ടിമാറ്റി. ഇതിന് പിന്നില്‍ ദേവിയുടെ സ്വാധീനമാണെന്ന് ആര്യയുടെ അച്ഛനും അമ്മയും തിരിച്ചറിഞ്ഞിരുന്നു. മനോരോഗ വിദഗ്ധരെ പോലും ആര്യയെ കാണിക്കേണ്ട അവസ്ഥ വന്നു. അതിന് ശേഷമാണ് ആര്യ കല്യാണത്തിന് സമ്മതിച്ചത്. വിവാഹ വസ്ത്രം അടക്കം വാങ്ങി. ഇതിനിടെയാണ് വീണ്ടും ആര്യയെ ദേവിയും നവീനും സ്വാധീനിച്ചതെന്നാണ് വിവരം.

ഭാര്യയെയും സുഹൃത്തായ അദ്ധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്‍ത്താവ് നവീനാണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്‍ ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു. മരണശേഷം അവിടേക്കു പോകാമെന്നു പറഞ്ഞ് നവീന്‍ ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്.

അതേസമയം, എങ്ങനെ മരിക്കണമെന്നു തീരുമാനിക്കാന്‍ യുട്യൂബ് വിഡിയോകള്‍ പരിശോധിച്ചതായി കണ്ടെത്തി. നവീനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം. സാത്താന്‍ സേവയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.